തിരുവനന്തപുരം: അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ എല്ലാ സ്കൂളുകളിലും പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്കി. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഹയര്‍സെക്കന്‍ഡറി തലം വരെ മലയാളം നിര്‍ബന്ധമാക്കാനാണ് ആലോചിച്ചതെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് പത്താം ക്ലാസ് വരെ മാത്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കെല്ലാം നിയമം ബാധകമാണ്. നിയമലംഘനം നടത്തുന്ന സ്കൂളുകളുടെ പ്രവര്‍ത്തനാനുമതിയും എന്‍ഒസിയും റദ്ദാക്കും. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രധാന അദ്ധ്യാപകന് 500 രൂപ പിഴ നല്‍കണം. സ്കൂളില്‍ മലയാളം സംസാരിക്കുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കാന്‍ പാടില്ല. ഏതെങ്കിലും ഭാഷ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ എന്ന ബോര്‍ഡുകളോ നോട്ടീസുകളോ പാടില്ല. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പഠനം തുടരുന്നതിനായി കേരളത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും മലയാളം പഠിക്കണം.
അവര്‍ക്ക് പത്താം ക്ലാസില്‍ മലയാളം പരീക്ഷ ഒഴിവാക്കും. അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കും. ഭാഷാ ന്യൂനപക്ഷങ്ങളുള്ള സംസ്ഥാനാതിര്‍ത്തികളിലെ സ്കൂളുകളിലും മലയാള പഠനം നിര്‍ബന്ധമാണ്. നിലവില്‍ സിബിഎസ്ഇ സ്കൂളുകളില്‍ എട്ടാംക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളില്‍ ഏത് ഭാഷവേണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാനാവും. ഇഷ്ടഭാഷയ്ക്കൊപ്പം ഇനി മലയാളം കൂടി പഠിക്കേണ്ടിവരും. സംസ്ഥാനത്ത് നിരവധി വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും വിലക്കുണ്ടെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു.നിയമം അടുത്ത നിയമസഭാസമ്മേളനത്തില്‍ ബില്‍ ആയി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: