മൂന്നാര്‍: ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കുക, കയ്യേറ്റക്കാരെ ഒഴിപ്പിക്കുക, രാഷ്ട്രീയ ഭൂമാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച മൂന്നാര്‍ രക്ഷാ മാര്‍ച്ച് കയ്യേറ്റക്കാര്‍ക്ക് താക്കീതായി. ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
രാവിലെ 11.45ന് മറയൂര്‍ റോഡില്‍ നിന്ന് ആരംഭിച്ച പ്രകടനം 12.15 ഓടെ പോസ്റ്റ് ഓഫീസ് ജങ്ഷനിലെത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. വേലായുധന്, അഡ്വ. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ജെയ്സ് ജോണ്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍, സംസ്ഥാന സമിതി അംഗം പി. എ. വേലുക്കുട്ടന്, നേതാക്കളായ കെ.എസ് അജി, വി.കെ ബിജു അടിമാലി, സോജന് ജോസഫ്, ഷാജി നെല്ലിപ്പറമ്പില്‍, കെ. കുമാര്‍, പി.ആര് വിനോദ്, വി.എന്‍ സുരേഷ്, എന്നിവര്‍ നേതൃത്വം നല്കി.
ഇടുക്കി എസ്.പിയും മൂന്ന് ഡിവൈഎസ്പിമാരുമുള്പ്പെടെ 430 പോലീസുകാരാണ് മാര്‍ച്ചിന്റെ സുരക്ഷയ്ക്കായി എത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ ജാഥയ്ക്ക് നേരെ ആക്രമണം നടത്താനിടയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വന്‍ പോലീസ് സന്നാഹമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: