കൊല്ലം: ചക്കുവള്ളിയില്‍ ക്ഷേത്രഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഹൈക്കോടതി നല്‍കിയിരിക്കുന്ന സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഭക്തജനങ്ങള്‍ നടത്തി വരുന്ന പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. നാളെ വൈകുന്നേരത്തോടെ കോടതിവിധി നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ 13ന് രാവിലെ മുതല്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തജനസംഗമത്തിന് ക്ഷേത്രഭൂമി വേദിയാകുമെന്ന് ചക്കുവള്ളി ശ്രീ പരബ്രഹ്മക്ഷേത്രഭൂമി വിമോചന സമിതി ജനറല്‍ കണ്‍വീനര്‍ ആര്. സുജിത് പത്രസമ്മേളനത്തില്‍ പറഞ്ഞു. കയ്യേറ്റമൊഴിപ്പിച്ചില്ലെങ്കില് ക്ഷേത്രഭൂമി പിടിച്ചെടുക്കുന്ന തരത്തിലേക്ക് സമരം മാറും. ക്ഷേത്രഭൂമി വിമോചനവും ശുദ്ധീകരണവും ലക്ഷ്യമിടുന്ന കര്സേവയാകും ചക്കുവള്ളിയില്‍ നടക്കുക എന്ന് അദ്ദേഹം പറഞ്ഞു.
മുപ്പത്തേഴ് വര്‍ഷം കോടതിയില്‍ കേസ് പറഞ്ഞാണ് അവാകാശപ്പെട്ട ഭൂമിയില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായി വിധി സമ്പാദിച്ചത്. 36 ഏക്കര്‍ ഉണ്ടായിരുന്ന ക്ഷേത്രഭൂമി റോഡ് വികസനത്തിനും സ്കൂളിനും മറ്റുമായി വിട്ടുകൊടുത്തതിന് ശേഷം അവശേഷിക്കുന്നത് പതിനൊന്ന് ഏക്കറാണ്. നാല് പതിറ്റാണ്ടായി ആ ഭൂമി കയ്യേറി ചിലര്‍ കച്ചവടം നടത്തുന്നു. അവര്‍ക്കെതിരെ കയ്യൂക്കിന്റെയല്ല നിയമത്തിന്റെ വഴിയിലാണ് ഹിന്ദുസംഘടനകള്‍ പോരാടിയത്. ഇതിനകം രണ്ട് തവണ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് വിധി ഉണ്ടായി. എന്നാല്‍ വിധിയെ സംഘടിത ശക്തി കൊണ്ട അട്ടിമറിക്കാമെന്നാണ് അവര്‍ കരുതുന്നത്. ഇത് അനുവദിച്ചു കൊടുക്കാനാകില്ല.
ഒടുവില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി മാര്‍ച്ച് 13ന് അകം കയ്യേറ്റം ഒഴിപ്പിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു. അത് അനുസരിച്ച് റവന്യൂ അധികൃതര്‍ സര്‍വസന്നാഹത്തോടെയും രംഗത്തെത്തിയെങ്കിലും രാജ്യസഭാ എംപി സോമപ്രസാദിന്റെ നേതൃത്വത്തില്‍ ആ ശ്രമം തടയുകയായിരുന്നുവെന്ന് സുജിത് ചൂണ്ടിക്കാട്ടി.
കയ്യേറ്റഭൂമിയില്‍ ഇനി അവശേഷിക്കുന്നത് 36 കടകള്‍ മാത്രമാണ്. കോടതി വിധി വന്നതിന് ശേഷം സ്വയം ഒഴിഞ്ഞുപോയവരുണ്ട്. ഭൂരിപക്ഷം കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റിക്കഴിഞ്ഞു. മാര്‍ച്ച് 13 മുതല്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് നടക്കുന്ന റിലേ സമരം മൂലം കടകള്‍ പിന്നീട് തുറന്നിട്ടില്ല. കച്ചവടക്കാരില്‍ ഭൂരിപക്ഷവും ഒഴിഞ്ഞുപോകാന്‍ തയ്യാറായിട്ടും സോമപ്രസാദ് എംപിയുടെയും ചില ഇസ്ലാമികസംഘടനകളുടെയും നേതൃത്വത്തില്‍ കോടതി വിധി അട്ടിമറിക്കാനാണ് ശ്രമം. സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് വധഭീഷണി അടക്കം നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
ചക്കുവള്ളിയിലെ ക്ഷേത്രഭൂമി ഭക്തജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. കാത്തിരിപ്പിന്റെ കാലം കഴിഞ്ഞു. കോടതി പറഞ്ഞാലും ആ അവകാശം അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം അംഗീകരിക്കാനാകില്ലെന്ന് സുജിത് വ്യക്തമാക്കി.
പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, വിശ്വഹിന്ദുപരിഷത്ത് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ആര്. വാസുദേവന്‍ നായര്‍, ആര്‍എസ്എസ് ഗ്രാമജില്ലാ സഹകാര്യവാഹ് ആര്. ബാബുക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: