ആലപ്പുഴ: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളും പട്ടികവിഭാഗങ്ങളും ഇടതുപക്ഷത്തെ കൈവിട്ട് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ വിറളി പൂണ്ട സിപിഎം മണ്ഡലത്തില്‍ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണ്.
ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിക്കുന്നതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാത്തത്. ബിഡിജെഎസ് അടക്കമുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ സജീവമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഇതിലുള്ള രാഷ്ട്രീയ വിരോധമാണ് അദ്ദേഹം ഡയറക്ടറായ വെള്ളാപ്പള്ളി നടേശന് എന്‍ജിനിയറിങ് കോളേജ് എസ്എഫ്ഐക്കാര്‍ അടിച്ചു തകര്‍ത്തത്.
പോലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിയായിരുന്നു അക്രമം. പിണറായിയുടെ വീട് കാണാന്‍ ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ പോയതാണ് ഒടുവില്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന കാര്യം ജനം വിസ്മരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: