ആലപ്പുഴ: പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തില്‍ രൂപവും ഭാവവും മാറ്റി അവതരിപ്പിച്ച് കയ്യടി നേടാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് വിവരം നല്‍കുന്നതിന് ബിജെപി ആരംഭിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഹെല്പ് ഡസ്കിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ ഇന്ത്യ പോലുള്ള ഭാരതത്തിലെ ഗ്രാമ നഗര പ്രദേശങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നു. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത് ശീലിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുതിയ ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ സംവിധാനത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഇത് യുവജനതയോടു ചെയ്യുന്ന അപരാധം കൂടിയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ പിന്തിരിപ്പന് നിലപാട് തിരുത്തണം.
ബിജെപി ആലപ്പുഴ ജില്ലാ ഓഫീസിലാണ് ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കുന്നത്. ഹെല്പ്ലൈന് നമ്പര്‍ 1800 300 9383. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ജന. സെക്രട്ടറി ഡി. അശ്വനിദേവ്, ഹെല്പ് ഡസ്ക് ജില്ലാ കണ്‍വീനര്‍ എം.വി. ഗോപകുമാര്‍, പാലമുറ്റത്ത് വിജയകുമാര്‍, സജീവ് ലാല്‍, എല്‍.പി. ജയചന്ദ്രന്, സുമി ഷിബു, ശാന്തകുമാരി, എച്ച് ഹര്ഷന്, പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: