മുന്‍ സൈനികോദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ കനത്ത മുന്നറിയിപ്പ് നല്കിയിരിക്കുന്നു. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ കുല്‍ഭൂഷണെ ഇന്ത്യക്ക് കൈമാറണമെന്നും രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും വ്യക്തമാക്കി.
തെറ്റ് ചെയ്തതായി തെളിവുകളൊന്നുമില്ലാത്ത കുല്‍ഭൂഷണെ വധിച്ചാല്‍ അത് ആസൂത്രിത കൊലപാതകമായി കാണുമെന്നും, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് സുഷമ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച പാക്ക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയാണ് കുല്ഭൂഷണ് വധശിക്ഷ വിധിച്ച വിവരം പ്രഖ്യാപിച്ചത്. പാക്കിസ്ഥാനിലെ സൈനികനിയമപ്രകാരമാണത്രെ ശിക്ഷ.
താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യുടെ പൗരനാണെന്ന് കുല്ഭൂഷണ് സമ്മതിക്കുന്ന ‘കുറ്റസമ്മതമൊഴി’യുടെ വീഡിയോ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാക്കിസ്ഥാന് പുറത്തുവിട്ടപ്പോള്‍തന്നെ ഇന്ത്യ അത് നിഷേധിച്ചതാണ്. ഇത് കെട്ടിച്ചമച്ച മൊഴിയാണെന്നും നാവികസേനയില്‍നിന്ന് വിരമിച്ച് ഇറാനില്‍ വ്യവസായം തുടങ്ങാന്‍ പോയ കുല്‍ഭൂഷണെ അവിടെനിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കുകയുണ്ടായി.
ഇതൊന്നും മുഖവിലക്കെടുക്കാതെ വിചാരണയുമായി മുന്നോട്ടുപോവുകയായിരുന്നു പാക്കിസ്ഥാന്. കുല്‍ഭൂഷനെ കാണാന്‍ അനുവദിക്കണമെന്ന് പതിമൂന്ന് പ്രാവശ്യം ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാന് അനുവദിച്ചില്ല. കള്ളക്കളി പുറത്താകുമെന്ന ഭയമാണ് ഇത്തരം നിഷേധാത്മക നിലപാട് സ്വീകരിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ചാരനായി മുദ്രകുത്തിയ കുല്‍ഭൂഷണെതിരെ മതിയായ തെളിവില്ലെന്ന് ഒരുഘട്ടത്തില്‍ പാക്കിസ്ഥാന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പോലും അഭിപ്രായപ്പെട്ടതാണ്.
നയതന്ത്രമര്യാദ പാലിക്കാതെയും, ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് വിലകല്പ്പിക്കാതെയും ആദ്യമായല്ല പാക്കിസ്ഥാന് ഇത്തരം ദുസ്സാഹസങ്ങള്‍ക്ക് മുതിരുന്നത്. പാക്ക് പഞ്ചാബ് പ്രവിശ്യയിലെ പട്ടാളക്യാമ്പുകളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ബല്‍ബീര്‍സിങ്ങിനെ പാക്കിസ്ഥാന് തൂക്കിലേറ്റി. ചാരന്മാരെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്ത് തടവിലാക്കിയ സരബ്ജിത് സിങ്, ചമേല് സിങ് എന്നിവരെ ജയിലില്‍ വധിച്ചു. ഇവരുടെ നിരയിലാണ് ഇപ്പോള്‍ കുല്ഭൂഷണ് യാദവും വരുന്നത്. സരബ്ജിത് സിങ്ങിന്റെ ജീവന് രക്ഷിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും പാക്കിസ്ഥാന് അനുകൂലമായി പ്രതികരിച്ചില്ല.
ആസൂത്രിതമായി കൊലചെയ്തശേഷം ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. കുല്‍ഭൂഷന്റെ കാര്യത്തിലും ഇതൊക്കെതന്നെയാവും പാക്കിസ്ഥാന്റെ മനസ്സിലിരുപ്പ്. എന്നാല്‍ ഇങ്ങനെ സംഭവിച്ചാല്‍ ആ രാജ്യം കനത്ത വില നല്‍കേണ്ടിവരുമെന്ന് ഉറപ്പാണ്. കുല്ഭൂഷണ് വധശിക്ഷ വിധിച്ച നടപടിയില്‍ പ്രതിഷേധിച്ച്, 12 പാക്ക് തടവുകാരെ പുറത്തുവിടാനുള്ള തീരുമാനത്തില്‍നിന്ന് ഇന്ത്യ പിന്മാറിയിരിക്കുകയാണ്.
ഇന്ത്യ നല്ല രീതിയില്‍ അങ്ങോട്ടു പെരുമാറിയാല്‍ അത് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ പാക്കിസ്ഥാന്റെ കാര്യത്തില്‍ അസ്ഥാനത്താണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതുതന്നെ പാക്കിസ്ഥാന് സൗഹൃദഹസ്തം നീട്ടിക്കൊണ്ടാണ്. സാര്‍ക് രാജ്യത്തലവന്മാര്ക്കൊപ്പം പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും പ്രധാനമന്ത്രി മോദി തന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു.
എന്നാല്‍ സൗഹൃദഹസ്തം തട്ടിക്കളഞ്ഞ് ഒന്നിലധികം തവണ ഇന്ത്യക്കെതിരെ ഭീകരാക്രമണം സംഘടിപ്പിക്കുകയാണ് പാക്കിസ്ഥാന് ചെയ്തത്. അതിര്‍ത്തിക്കപ്പുറത്തുനിന്ന് പാക്ക് സൈനിക പിന്തുണയോടെ നടക്കുന്ന ഭീകരപരിശീലന കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചത് ശക്തമായ മുന്നറിയിപ്പായിരുന്നു. ഇതില്‍നിന്നും പാക്കിസ്ഥാന് പാഠം പഠിക്കുന്നില്ലെന്നാണ് ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിച്ചും കശ്മീര്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിച്ചും ഇന്ത്യക്കെതിരെ ആ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത പ്രവൃത്തികള്‍. ഏറ്റവും പുതിയ ഉദാഹരണമാണ് കുല്ഭൂഷണ് ജാദവിനെതിരായ വധശിക്ഷ.
ഇതിനെതിരെ അതിശക്തമായി പ്രതികരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാണ്.
പരാജയത്തില്‍നിന്ന് പാഠംപഠിക്കാതെ പാക്കിസ്ഥാന് പ്രകോപനം തുടരുന്നത് ബോധപൂര്‍വമാണ്. ഇന്ത്യയെ വെല്ലുവിളിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് വരുത്തുക. ഇന്ത്യ അണുപരീക്ഷണം നടത്തിയപ്പോള്‍ ചൈനയുടെ സഹായത്തോടെ, തങ്ങള്‍ക്കും അതിന് കഴിയുമെന്നു വരുത്തുകയാണല്ലോ പാക്കിസ്ഥാന് ചെയ്തത്. പ്രകോപനങ്ങള്‍ക്ക് ഇന്ത്യ തിരിച്ചടിച്ചാല്‍ മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ന്നുവെന്നും അത് പ്രചാരണവിഷയമാക്കാമെന്നുമുള്ള ദുഷ്ടലാക്കാണ് പാക്കിസ്ഥാനുള്ളത്.
ഇത് മനസ്സിലാക്കിവേണം ഇന്ത്യയുടെ പ്രതികരണം. തെമ്മാടിരാഷ്ട്രമായ പാക്കിസ്ഥാനെ ലോകത്ത് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇന്ത്യയുടെ സമ്മര്‍ദ്ദംമൂലം പാക്കിസ്ഥാനില്‍ നടക്കേണ്ട സാര്‍ക് സമ്മേളനം ഉപേക്ഷിക്കുകയുണ്ടായല്ലോ. തങ്ങള്‍ എന്തൊക്കെ ചെയ്തിട്ടും ഇന്ത്യ വികസനമുന്നേറ്റം തുടരുന്നതിലും വന്‍ശക്തിയാകുന്നതിലും പാക്കിസ്ഥാന് അസൂയയാണ്. മതപരമായ അസഹിഷ്ണുതയും ഇതോടൊപ്പം ചേരുന്നു. ഈ രാജ്യത്തെ നിലയ്ക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: