മറ്റേതൊരു സ്ത്രീ പീഡനത്തെക്കാളും ക്രൂരമായ പീഡനവും അധിക്ഷേപവുമാണ്, മകന്റെ മരണത്തിനിടയാക്കിയ, കുറ്റവാളികളെ കണ്ടെത്തണമെന്ന ആവശ്യവുമായി പോലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജക്ക് നേരിടേണ്ടിവന്നത്.
അവര്‍ പറയുന്നതെല്ലാം കള്ളമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി മാദ്ധ്യമങ്ങളില്‍ പരസ്യം ചെയ്തു. അടിവയറ്റില്‍ പോലീസ് ചവിട്ടിയെന്ന് മഹിജയും സഹോദരനും ആണയിട്ട് പറയുമ്പോഴും, അടിവയറ്റില്‍ ക്ഷതമേറ്റിട്ടുണ്ടെന്ന് അവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ രേഖപ്പെടുത്തുമ്പോഴും അതിന്റെ ദൃശ്യങ്ങള്‍ കാണണമെന്ന നിര്‍ബന്ധത്തിലാണ് ഭരണകൂടം. മകന് നഷ്ടപ്പെട്ട ഒരമ്മക്ക് ഇതില്‍പ്പരം എന്ത് പീഡനമാണ് നേരിടാനുള്ളതെന്ന് കേരളത്തിലെ അമ്മമാര്‍ കൂട്ടായി ചിന്തിക്കണം.
സര്‍ക്കാര്‍ നല്കിയ പരസ്യത്തിലെ നിജസ്ഥിതി ജിഷ്ണുവിന്റെ കുടുംബം നിഷേധിച്ചു. ഇത്തരമൊരു പരസ്യം ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്ന സംശയത്തിലായിരുന്നു ജനങ്ങള്‍. പോലീസും കോടതിയും അന്വേഷിക്കുന്ന ഒരു കേസിനെ സംബന്ധിച്ച് സര്‍ക്കാര്‍ പരസ്യം നല്‍കിയതിലെ നിയമലംഘനം കോടതിയലക്ഷ്യം പോലുമാവാം.
ആരെയാണ് ഈ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയോടൊപ്പംനിന്ന് കേരളത്തിലെ ഓരോ അമ്മയും ചിന്തിക്കണം.
മക്കളെ പഠിക്കാന്‍ വിടുന്ന സ്വാശ്രയ കോളജുകളില്‍ ‘ഇടിമുറി’യുണ്ടോ എന്നന്വേഷിക്കേണ്ടത് ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഓരോ അമ്മയും മുന്നിട്ടിറങ്ങിയേ മതിയാകൂ. നെഹ്റു കോളജില്‍ മാത്രമല്ല ഇടിമുറികള്‍ ഉള്ളത് എന്ന യാഥാര്‍ഥ്യം കേരളത്തിലെ ഭരണസംവിധാനം മറച്ചുവെക്കുകയാണ്. സ്വാശ്രയ കോളജുകളിലെ ‘ഇടിമുറികള്‍’, സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് കാണാതെ പോകുന്നത്?
നെഹ്റു കോളജിലെ ഇടിമുറിയിലെ കഴുകിക്കളഞ്ഞ രക്തക്കറ മായുംമുമ്പേ, മകന്റെ മരണത്തിനിരയായവരെ കണ്ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നുമുള്ള നിലവിളിയുമായി അധികാരികളെ സമീപിച്ച ഒരമ്മ ക്രൂരമായി ഉപദ്രവിക്കപ്പെടുകയും നടുറോഡില്‍ വലിച്ചിഴക്കപ്പെടുകയും ചെയ്തത് ആഭ്യന്തരമന്ത്രിയുടെ മൂക്കിന് മുന്നില്‍. മനഃസാക്ഷിക്കുത്തില്ല എന്നദ്ദേഹം പറയുമ്പോള്‍, നിരപരാധികളുടെ രക്തക്കറ വീണ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട് കൊടുംകുറ്റവാളികളെ സംരക്ഷിക്കാന്‍ ബദ്ധപ്പെടുന്ന ഭരണസംവിധാനമാണ് മലയാള മണ്ണിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍, അകാലത്തില്‍ നഷ്ടപ്പെട്ട മകന്റെ വേര്പാടിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന പരാതിയുമായി പോലീസ് ആസ്ഥാനത്തെത്തിയ ഒരമ്മയെ നടുറോഡില്‍ വലിച്ചിഴക്കുമ്പോള്‍, പെണ്‍കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍, അഞ്ചുവയസ്സുകാരിയും എഴുപതു വയസ്സുകാരിയും ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍, ഇതെല്ലാം കണ്ട് ഉത്തരവാദപ്പെട്ടവര്‍ മുഖംതിരിച്ചുനില്‍ക്കുമ്പോള്‍ മലയാളി സമൂഹം ചോദിച്ചുപോകുന്നു, ‘ആരെ സംരക്ഷിക്കാനാണ് ഈ ഭരണസംവിധാനം?’ ആര്‍ക്കുവേണ്ടിയാണ് ഈ ഒത്തുകളികള്‍?
സാധാരണക്കാരന്റെ നൊമ്പരങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ അധികാരക്കസേരയിലേറിയവര്ക്ക് എത്രയെളുപ്പം കഴിയും എന്നത് കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ നാം നേരിട്ടറിയുകയാണ്.
ജനാധിപത്യം ഉറപ്പുനല്‍കുന്ന സാമാന്യ സ്വാതന്ത്ര്യമാണ് പരാതിപറയാന്‍ പോലീസ് ആസ്ഥാനത്തെത്തിയ മഹിജയെ വലിച്ചഴച്ചതിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. കേരള നിയമസഭയിലേക്കും രാജ്ഭവനിലേക്കും മറ്റേതൊരു ഔദേ്യാഗിക സ്ഥാപനത്തിനു മുന്നിലേക്കും സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സംഭാഷണ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും (19/1എ/ബി) അതിന്റെഭാഗമാണ്. ഏതൊരു സര്‍ക്കാര്‍ ഓഫീസിലും പരാതിയുമായി കടന്നുചെല്ലാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നുള്ളതാണ് ജനാധിപത്യം നിലനില്ക്കുന്നതിന്റെ അടിസ്ഥാനം. മകന്റെ മരണത്തിന്റെ ദുരൂഹതയെക്കുറിച്ച്, പ്രതികള്‍ സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ച് ഒരമ്മയ്ക്കുള്ള പരാതികേള്‍ക്കാന്‍ തയ്യാറല്ലാത്ത ജനാധിപത്യം നമുക്കാവശ്യമില്ല എന്നുപറയാന്‍ കേരളത്തിലെ അമ്മമാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ടതിലേക്കാണ് ജിഷ്ണുവിന്റെ മാതാവിനുണ്ടായ ദുരനുഭവം വിരല്‍ചൂണ്ടുന്നത്.
‘ഹൃദയംകൊണ്ട് വളര്‍ത്തിയ’ ഏക മകന് അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ നിജസ്ഥിതി അറിയുവാനും, പോലീസ് നടപടികളിലുള്ള പ്രതിഷേധം രേഖപ്പെടുത്താനും അധികാരികളുടെ അടുത്തേക്കെത്താന്‍ ശ്രമിച്ച ഒരമ്മക്കും ബന്ധുക്കള്‍ക്കും നേരെ കൊടും കുറ്റവാളികളോടെന്നവണ്ണം പെരുമാറിയ പൊലീസിന്റെ ക്രൂരതകള്‍ക്കാണ് കേരളം അറുപതാം വര്‍ഷത്തില്‍ സാക്ഷിയാകേണ്ടിവന്നത്. മകന് നഷ്ടപ്പെട്ട ഒരമ്മക്ക് ഭരണകൂടത്തിന്റെയും നിയമപാലകരുടെയും പക്കല്‍നിന്നും ലഭിക്കേണ്ട സാന്ത്വനത്തിന്റെയും സമാശ്വാസത്തിന്റെയും സ്ഥാനത്താണ് കൊടുംകുറ്റവാളികളോടെന്നപോലുള്ള ക്രൂരമായ പെരുമാറ്റം ഉണ്ടായത്. നിസ്സഹായയായ ഒരമ്മയെ, നിരപരാധിയായ ഒരു സ്ത്രീയെ കുറ്റവാളിയെയെന്നപോലെ പൊതുനിരത്തില്‍ വലിച്ചിഴക്കുന്നത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടു കേരള സമൂഹം മരവിച്ചുനിന്നുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: