ഇരിങ്ങാലക്കുട: ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി കര്‍ഷക സഹകരണ സംഘത്തിന് ആധുനിക കൊയ്ത്തു യന്ത്രം സ്വന്തമായി ഉള്ളപ്പോള്‍ കര്‍ഷകര്‍ക്ക് സ്വകാര്യ ഏജന്‍സിയുടെ കൊയ്ത്തു യന്ത്രം വാടകയ്ക്കു എടുക്കേണ്ട അവസ്ഥ. അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ കൊയ്ത്തു യന്ത്രം ഷെഡില്‍ കയറ്റിയിരിക്കുകയാണ്. ഇതില്‍ അഴിമതി ഉണ്ടെന്നു കര്‍ഷകര്‍ പറയുന്നു.
എന്നാല്‍ കൊയ്ത്തു യന്ത്രത്തിന് 1,60,000 രൂപ അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിച്ചാല്‍ മാത്രമേ ഈ സീസണില്‍ പുറത്തിറക്കുവാന്‍ പറ്റുകയുള്ളു എന്ന് സംഘം ഭാരവാഹികള്‍ പറയുന്നു. കടുത്ത വേനല്‍ മൂലം പല കോളുകളിലും വിത്തിറക്കാത്തതിനാല് ആഗസ്റ്റില്‍ ആരംഭിക്കേണ്ട സീസണില്‍ കൊയ്ത്തു ഉണ്ടാവില്ല എന്നതിനാല്‍ യന്ത്രം ഇറക്കിയാല്‍ സംഘത്തിന് വന്‍ സാമ്പത്തിക ബാധ്യത വരും എന്നും കര്‍ഷകസംഘം പ്രസിഡന്റ് ഉണ്ണികൃഷ്ണന് പറഞ്ഞു.
2010 ല്‍ ആണ് 24 ലക്ഷത്തോളം വരുന്ന കൊയ്ത്തു യന്ത്രം സംഘം വാങ്ങിയത്. മണിക്കൂറിനു 1600 രൂപയ്ക്കാണ് ഇപ്പോള്‍ സ്വകാര്യ ഏജന്‍സിയുടെ കൊയ്ത്തു യന്ത്രം കര്‍ഷകര്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ തവണ സംഘത്തിന്റെ യന്ത്രം കരാറടിസ്ഥാനത്തില്‍ ഒരു സ്വകാര്യ ഏജന്‍സിക്ക് നല്കിയപ്പോള് കര്‍ഷകരില്‍ നിന്നും 1700 രൂപ വാങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ സംഘം നല്കിയതിനേക്കാള് കുറഞ്ഞ നിരക്കില്‍ ആണ് സ്വകാര്യ ഏജന്‍സികള്‍ കൊയ്ത്തുയന്ത്രം നല്‍കുന്നത്.
കര്‍ഷക സംഘവും സ്വകാര്യ ഏജന്‍സികളും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: