മാവേലിക്കര: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിംഗ് കോളേജ് എസ്എഫ്ഐക്കാര്‍ അടിച്ചു തകര്‍ത്തതില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കാന് തയ്യാറാകണമെന്ന് എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കോളേജിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എസ്എന്‍ഡിപി മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, പന്തളം, ചെങ്ങന്നൂര്‍, ചേപ്പാട് യൂണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ രൂപീകരിച്ച കോളേജ് സംരക്ഷണ സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മുമ്പ് ക്രൈസ്തവ സ്ഥാപനങ്ങള്‍ അടിച്ച് തകര്‍ത്തപ്പോള്‍ മൂന്നാം ദിവസം ക്യാബിനറ്റ് കൂടി നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചിരുന്നു. പിന്നോക്ക വിഭാഗക്കാര്‍ നടത്തുന്ന കോളേജില്‍ നടന്ന ആക്രമണത്തിന്റെ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കണം.
എസ്എഫ്ഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണം. പോലീസും ഭരണ രാഷ്ട്രീയകക്ഷിയും തമ്മിലുള്ള ഒത്തുകളിയാണ് കോളേജിനു നേര്‍ക്ക് നടന്ന ആക്രമണം. ഇതിന് കൂട്ടുനിന്ന പോലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നും കോളേജ് മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരെ എടുത്തിട്ടുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോളേജിനെതിരെയുള്ള സമരം ഒരു വ്യക്തിക്കെതിരെ തിരിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും സുഭാഷ് വാസുവിനെ വ്യക്തിപരമായി ആക്രമിച്ചാല്‍ സിപിഎം നേതാക്കളാവും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നതെന്നും യോഗം താക്കീത് നല്കി.
ഹൈന്ദവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും തകര്‍ക്കുവാനുള്ള നീക്കത്തിന്റെ ഭാഗമാണ് കോളേജിനു നേരെയുള്ള ആക്രമണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കരുനാഗപ്പള്ളി യൂണിയന് സെക്രട്ടറി സോമരാജന് ചെയര്‍മാനും മാവേലിക്കര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ഡി.സുരേഷ് ബാബു ജനറല്‍ കണ്‍വീനറുമായാണ് സംരക്ഷണ സമിതി രൂപീകരിച്ചത്. കാര്‍ത്തികപ്പള്ളി, കായംകുളം, ചേപ്പാട്, പന്തളം, കരുനാഗപ്പള്ളി, ചവറ, പത്തനംതിട്ട, ചെങ്ങന്നൂര്‍ യൂണിയനുകളിലെ ഭാരവാഹികള്‍ സംരക്ഷണ മുന്നണി അംഗങ്ങളാണ്.
യോഗത്തില്‍ മാവേലിക്കര യൂണിയന് സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി. കാര്‍ത്തികപ്പള്ളി യൂണിയന് സെക്രട്ടറി സോമരാജന് അദ്ധ്യക്ഷനായി. എസ്. സുവര്‍ണ്ണകുമാര്‍, ഡോ.ആനന്ദരാജ്, സിനില്‍ മുണ്ടപ്പള്ളി, അഡ്വ.രാജേഷ് ചന്ദ്രന്, വേലഞ്ചിറ സുകുമാരന്‍, അനില്‍ പി.ശ്രീരംഗം, ഷാജി എം. പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: