കോഴിക്കോട്: നഗരത്തി ല്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയെ സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തില്‍ അഭിപ്രാ യഭിന്നത. ഇന്നലെ അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അഭിപ്രായഭിന്നത് മറനീക്കി പുറത്തുവന്നത്. ലൈറ്റ് മെട്രോ പദ്ധതി കോഴിക്കോടിന് എത്ര മാത്രം ആവശ്യമാണ് എന്നതിനെക്കുറിച്ചായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതു ചര്‍ച്ച സംഘടിപ്പിച്ചത്.
ലൈറ്റ് മൊട്രോയെക്കുറിച്ചും പദ്ധതിയുടെ പോരായ്മകളെ കുറിച്ചുമാണ് ചര്‍ച്ചയില്‍ ആദ്യം സംസാരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ.എ. അച്യുതന്, പ്രൊഫ. കെ. ശ്രീധരന് എന്നിവര്‍ പറഞ്ഞത്. സാമാന്യം ചെറിയ പട്ടണമായ കോഴിക്കോടിന് ലൈറ്റ് മെട്രോ ആവശ്യമില്ലെന്നും നഗര കേന്ദ്രീകരണമല്ല നഗരത്തെ വികസിപ്പിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഇരുവരുടെയും അഭിപ്രായം. നിലവിലുള്ള റോഡുകളുടെ വീതി കൂട്ടലിനും വികസനത്തിനും മുന്‍ഗണന നല്‍കുക, രാമനാട്ടുകര മുതല്‍ വെങ്ങാലി വരെയുള്ള ബൈപ്പാസ് നാലുവരി പാതയാക്കുക, നഗരത്തിന്റെ പുതിയ വികസന മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിക്കുന്ന ട്രാന്സ്പോര്ട്ടേഷന് ഹബ്ബുകള്‍ നിര്‍മ്മിക്കുക, പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ മേല്‍പാലങ്ങളോ, റൗണ്ട് എബൗട്ടുകളോ നിര്‍മ്മിക്കുക, സര്‍ക്കുലര്‍ ബസ് സൗകര്യങ്ങളും സൗകര്യപ്രദമായ ഹരിത ബസുകളും ഏര്‍പ്പെടുത്തുക, ഉള്‍പ്രദേശങ്ങളില്‍നിന്ന് സിറ്റിബസ് നടത്തുന്ന റൂട്ടിലേയ്ക്ക് എത്തിച്ചേരാന്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുക, ബസ് റൂട്ടുകളില്‍ ബസ്ബേകള്‍ നിര്‍മ്മിക്കുക, പ്രധാന പാര്‍ക്കിംഗ് പ്ലാസകള്‍ നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പദ്ധതിക്ക് ബദലായി ഇവര്‍ മുന്നോട്ടുവെച്ചു.
എന്നാല്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ലൈറ്റ് മെട്രോ പദ്ധതിയെ പൂര്‍ണ്ണമായും തള്ളികളയാന്‍ പറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. നഗരത്തില്‍ ഇപ്പോള്‍ തന്നെ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും ദീര്‍ഘദൃഷ്ടിയോടെയുള്ളതാണ് പദ്ധതിയെന്നുമായിരുന്നു മിക്കവരുടെയും അഭിപ്രായം. ചര്‍ച്ചയുടെ അവസാനത്തില്‍ സംസാരിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന് പദ്ധതിയെ തള്ളക്കളഞ്ഞില്ല. പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സമാപനപ്രസംഗം നടത്തിയ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണനാകട്ടെ ലൈറ്റ് മെട്രാ പദ്ധതി തള്ളിക്കളയാനാവില്ലെന്ന രീതിയിലാണ് സംസാരിച്ചത്. പദ്ധതിയെക്കുറിച്ച് തുറന്ന ചര്‍ച്ച നടക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിന് തുടക്കമിടുകമാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞു. പദ്ധതിക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. രാധന്‍, സെക്രട്ടറി എ.പി. പ്രേമനാന്ദന്‍, ചന്ദ്രശേഖരന് നെല്ലിക്കോട്, ഷെവ. സി.ഇ. ചാക്കുണി, മുന്‍ കൗണ്‍സിലര്‍ സേതുമാധവന്, ഫാസില്‍, സലിം, തുടങ്ങിയവരും ചര്‍ച്ചയില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: