കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാപ്പട്ടികയില്‍ വന്‍ ക്രമക്കേടുകള്‍. കാര്‍ഡുടമകളുടെ വീട്ടിലെത്തി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ നല്ല സാമ്പത്തിക ചുറ്റുപാടുള്ള കാല് ലക്ഷത്തിലധികം അനര്‍ഹര്‍ പിടിക്കപ്പെട്ടു. രണ്ടു നില വീടുളളവര്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, സര്‍ക്കാര്‍ ജോലിയുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ തുടങ്ങിയവരാണ് പിടിക്കപ്പെട്ടവരിലേറെയും.
മുന്ഗണനാപ്പട്ടികയുമായി ബന്ധപ്പെട്ട് കിട്ടിയ 12 ലക്ഷത്തോളം പരാതികളില്‍ 25 ശതമാനം മാത്രം പരിശോധിച്ചപ്പോഴാണിത്. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ അനര്‍ഹരുടെ എണ്ണം രണ്ടുലക്ഷം കടക്കുമെന്നാണ് പ്രാഥമിക നിഗമനം. അനര്‍ഹരായവര്‍ക്ക് സ്വയം ഒഴിഞ്ഞുപോകാന്‍ അവസരം നല്‍കിയിട്ടും അതിനു തയ്യാറാകാതിരുന്നവരെയാണ് താലൂക്ക് തലങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിശോധനയിലൂടെ പിടികൂടുന്നത്. ഇവരുടെ മുന്‍ണനാ റേഷന്‍ കാര്‍ഡുകള്‍ തടഞ്ഞുവെക്കും. നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
മുന്‍ഗണനാപ്പട്ടിക തയ്യാറാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മാനദണ്ഡങ്ങളാണ് പാവപ്പെട്ട ആളുകള്‍ക്ക് തിരിച്ചടിയായത്. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്താനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്കിയതായിരുന്നു ഇതില്‍ ആദ്യത്തേത്. സ്വയം അപേക്ഷ പൂരിപ്പിച്ച പല കുടുംബങ്ങളും ആനുകൂല്യങ്ങള്‍ നേടാനായി വിവരങ്ങള്‍ മറച്ചുവെച്ചു. കൂടാതെ, ഭര്‍ത്താവ് മരിച്ച 60 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് മുന്ഗണനാപ്പട്ടികിയില് അഞ്ചുമാര്‍ക്കാണ് നല്‍കുക. ഇവരുടെ മക്കളൊക്കെ നല്ല നിലയിലാണെങ്കിലും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നല്ല സാമ്പത്തിക ചുറ്റുപാടുള്ളവരും പട്ടികയില്‍ കയറിപ്പറ്റി.
തൊഴില്‍രഹിതരുടെ കാര്യത്തിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ നല്ല ശമ്പളമുള്ള ആളുകളും തൊഴില്‍ രഹിതനെന്ന പരിഗണനിയിലുള്ള മാര്‍ക്ക് നേടി മുന്‍ഗണനാപ്പട്ടികയില്‍ ഇടം നേടി. ആളുകള്‍ നേരിട്ട് സിവില്‍ സപ്ലൈസ് വകുപ്പിന് നല്കിയ പരാതികള്‍ക്ക് പുറമെ തദ്ദേശസ്ഥാപനങ്ങള്‍ ഗ്രാമ-വാര്‍ഡു സഭകള്‍ ചേര്‍ന്ന് കണ്ടെത്തിയ അനര്‍ഹരുടെയും വീടുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടിയെടുത്തുവരികയാണ്.
ഈ മാസം 15വരെയാണ് പരിശോധനകള്‍ക്കായി നല്കിയ സമയം. ഇനിയും ഒട്ടേറെ അനര്‍ഹര്‍ പിടിക്കപ്പെടാനുള്ളതിനാല് സമയം നീട്ടി നല്‍കണമെന്ന ആവശ്യം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: