ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്സണലിന് അപ്രതീക്ഷിത തോല്‍വി. പോയിന്റ് പട്ടികയില്‍ 16-ാമതുള്ള ക്രിസ്റ്റല്‍ പാലസാണ് ഗണ്ണേഴ്സിനെ തകര്‍ത്തത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റലിന്റെ വിജയം. അതേസമയം ആഴ്സണല്‍ തുടര്‍ച്ചയായ നാലാം എവേ പരാജയമാണ് ഏറ്റുവാങ്ങിയത്.
ആഴ്സണല്‍ മാനേജരായി ആഴ്സന്‍ വെംഗര്‍ ചുമതലയേറ്റശേഷം ആദ്യമായാണ് തുടര്‍ച്ചയായ നാല് എവേ മത്സരങ്ങളില്‍ പരാജയം നേരിടുന്നത്. ക്രിസ്റ്റല്‍ പാലസിനായി ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡ്, യോഹാന്‍ കബായേ, ലൂക്ക മിലിവോജെവിക്ക് എന്നിവര്‍ ലക്ഷ്യം കണ്ടു.
പന്തടക്കത്തില്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്നത് ആഴ്സണലായിരുന്നു. എന്നാല്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ മുന്നിട്ടുനിന്നത് സ്വന്തം മൈതാനത്ത് ക്രിസ്റ്റല്‍ പാലസ്. മത്സരത്തിലാകെ അവര്‍ 17 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ആഴ്സണലിന് 11 തവണയേ ഷോട്ട് പായിക്കാന്‍ കഴിഞ്ഞുള്ളൂ. കളിയുടെ തുടക്കത്തില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 17-ാം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസ് ലീഡ് നേടി.
വില്‍ഫ്രഡ് സാഹയുടെ പാസില്‍ നിന്ന് ടൗണ്‍സെന്‍ഡ് പായിച്ച വലംകാലന്‍ ഷോട്ട് ആഴ്സണല്‍ വലയില്‍ തറച്ചുകയറി. തൊട്ടുപിന്നാലെ ഗോള്‍ മടക്കാനുള്ള അവസരം ആഴ്സണലിന് ലഭിച്ചെങ്കിലും അലക്സി സാഞ്ചസിന്റെ ഷോട്ട് ക്രിസ്റ്റല്‍ ഗോളി രക്ഷപ്പെടുത്തി. അതിനുശേഷവം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ പിറക്കാതിരുന്നതോടെ ആദ്യ പകുതിയില്‍ ക്രിസ്റ്റല്‍ 1-0ന് മുന്നില്‍.
പിന്നീട് 63-ാം മിനിറ്റിലാണ് ക്രിസ്റ്റല്‍ പാലസ് ലീഡ് ഉയര്‍ത്തിയത്. ഇത്തവണയും വഴിയൊരുക്കിയത് വില്‍ഫ്രഡ് സാഹ. സാഹയുടെ പാസ് സ്വീകരിച്ച് യോഹാന്‍ കബായെ വലംകാലുകൊണ്ട് പായിച്ച ഷോട്ട് ഗണ്ണേഴ്സ് വലയില്‍ കയറി.
അഞ്ച് മിനിറ്റിനുശേഷം ക്രിസ്റ്റല്‍ പാലസ് പെനാല്‍റ്റിയിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ടൗണ്‍സെന്‍ഡിനെ ബോക്സിനുള്ളില്‍ വച്ച് ആഴ്സണലിന്റെ എമിലിയാനോ മാര്‍ട്ടിനെസ് വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ലൂക്ക മിലിവോജെവിക്ക് പിഴവുകൂടാതെ പന്ത് വലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: