തിരുവനന്തപുരം: മിമിക്രി കലാകാരന് അസീസ് നെടുമങ്ങാടിനെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാസ്ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വെള്ളറട ചാമവിള ധര്‍മശാസ്താ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ വൈകിയതിനാണ് ക്ഷേത്ര ഭാരവാഹികള്‍ അസീസിനെ മര്‍ദിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധം നടത്തുന്നതടക്കമുള്ള സമരപരിപാടികള്‍ ആലോചിക്കും. നീതി ലഭിച്ചില്ലെങ്കില്‍ ഈ ക്ഷേത്രത്തില്‍ കലാസമിതികള്‍ പരിപാടി അവതരിപ്പിക്കില്ലെന്ന നിലപാടെടുക്കും.
അസീസിന്റെ 90 ശതമാനം കേഴ്വി ശക്തി നഷ്ടപ്പെട്ടിട്ടും പ്രതികള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഇതിനെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കും. നാട്ടിലെ അരാജകത്വവും ഗുണ്ടായിസവുമാണ് സംഭവത്തിന് പിന്നിലെന്ന് അവര്‍ ആരോപിച്ചു. അതിക്രമത്തിന് ഇരയായ സന്ധ്യ വനിതാ കമ്മീഷന് പരാതി നല്‍കും. കലാകാരന്മാര്ക്ക് സമാധാനപരമായി പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന് രാജസേനന്, മിമിക്രി താരങ്ങളായ ജോബി, നോബി, ബിനു, റിയാസ് നെടുമങ്ങാട്, ജോബി, മണിക്കുട്ടന്, സന്ധ്യ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: