ബ്യൂണസ് അയേഴ്സ്: നിരാശാജനകമായ പ്രകടനം നടത്തുന്ന അര്‍ജന്റീനന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് എഡ്ഗാര്‍ ബൗസയെ പുറത്താക്കി. ബൗസയെ പുറത്താക്കിയ വാര്‍ത്ത അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അധ്യക്ഷന്‍ ക്ലോഡിയോ ടാപിയ സ്ഥിരീകരിച്ചു. എട്ട് മാസം മാത്രമാണ് ബൗസ പരിശീലകനായി സേവനം അനുഷ്ഠിച്ചത്.
കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക ശതാബ്ദി ടൂര്ണമെന്റിനുശേഷമാണ് ബൗസ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ടൂര്‍ണമെന്റിലെ തോല്‍വിക്കുശേഷം ജെരാര്‍ഡോ മാര്‍ട്ടിനൊ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ബൗസയെ ഈ ചുമതലയേല്‍പ്പിച്ചത്.
എന്നാല്‍ പരിശീകലനായി ചുമതലയേറ്റ ശേഷം അര്‍ജന്റീനക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.
കളിച്ച എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ പതിനാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറെണ്ണത്തില്‍ മാത്രമാണ് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകള്‍ക്ക് ജയിക്കാനായത്. 22 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്മാര്. ആദ്യ നാല് ടീമുകള്‍ക്ക് മാത്രമാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത ലഭിക്കുക. അഞ്ചാമത്തെ ടീം ഓഷ്യാന ഗ്രൂപ്പുമായി പ്ലേ ഓഫ് കളിക്കണം.
മേഖലയില്‍ നാല് യോഗ്യതാ മത്സരങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതില്‍ തന്നെ മൂന്ന് മത്സരങ്ങളില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി വിലക്ക് കാരണം കളിക്കുകയുമില്ല. ഇതോടെ നേരിട്ട് ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം ശരിക്കും പരുങ്ങലിലായിരിക്കുകയാണ്.
ഇതാണ് പരിശീലകനെതിരായ നടപടിക്ക് അസോസിയേഷനെ പ്രേരിപ്പിച്ചത്.
സെവിയ്യയുടെ മാനേജര്‍ യോര്‍ഗെ സാംപവോലി, അത്ലറ്റിക്കോയുടെ പരിശീലകന് ഡീഗോ സിമിയോണി റിവര്‍പ്ലേറ്റ് മാനേജര്‍ മാഴ്സെലൊ ഗല്ലാര്‍ഡോ എന്നിവരെയാണ് പകരക്കാരരായി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: