തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാര്‍ഷികസഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു. ഓര്‍ഡിനന്‍സ് പ്രകാരം മറ്റു സഹകരണസംഘങ്ങള്‍ക്ക് ജില്ലാ ബാങ്കില്‍ അംഗത്വമുണ്ടാകില്ല. സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സഹകരണ രജിസ്ട്രാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠനം നടത്തി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ജില്ലാ സഹകരണബാങ്കുകളുടെ നിക്ഷേപത്തില്‍ 70 ശതമാനവും പ്രാഥമിക കാര്‍ഷികസഹകരണ സംഘങ്ങളുടെതാണ്. വായ്പയില്‍ സിംഹഭാഗവും നല്‍കുന്നതും ഈ സംഘങ്ങള്‍ക്കാണ്. അതുകൊണ്ടാണ് കാര്‍ഷിക മേഖലയെ കൂടുതല്‍ സഹായിക്കാന്‍ സഹകരണമേഖലയ്ക്ക് കഴിയുന്നതും. കാര്‍ഷികമേഖല പ്രതിസന്ധി നേരിടുമ്പോള്‍ ഇന്നത്തേക്കാള്‍ കൂടുതലായും ഫലപ്രദമായും സഹായിക്കാന്‍ പുതിയ ഭേദഗതി പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
ഭേദഗതി അനുസരിച്ച് കാര്‍ഷിക സഹകരണസംഘങ്ങള്‍ ഒഴികെയുള്ള മറ്റു സൊസൈറ്റികള്‍ക്ക് ജില്ലാബാങ്കില്‍ നോമിനല്‍ അംഗത്വം ലഭിക്കും. അവര്‍ക്ക് വായ്പ ലഭിക്കുന്നതിന് അവകാശവുമുണ്ടായിരിക്കും. വാര്‍ഷിക പൊതുയോഗത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ പങ്കെടുക്കാതിരിക്കുകയോ സംഘം നല്കുന്ന സേവനങ്ങള്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷം പ്രയോജനപ്പെടുത്താതിരിക്കുകയോ ചെയ്താല്‍ സംഘത്തിന് അംഗത്വം നഷ്ടപ്പെടുന്ന വ്യവസ്ഥ നിലവിലെ നിയമത്തിലുണ്ടായിരുന്നു. ഇതിനെതിരെ ധാരാളം പരാതികള്‍ സര്‍ക്കാരിന് ലഭിച്ചു. അതുസംബന്ധിച്ച് കേസുകളും വന്നു. ഈ സാഹചര്യത്തില്‍ മേല്പറഞ്ഞ വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഒഴിവാക്കി.
ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായതോടെ ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികള്‍ ഇല്ലാതായി. ബാങ്കുകളിലെ ഭരണസ്തംഭനം ഒഴിവാക്കാന്‍ അഡ്മിനിസ്ട്രറ്റിവ് കമ്മിറ്റിയെയോ അഡ്മിനിട്രേറ്ററെയോ നിയമിക്കാന്‍ ഓര്‍ഡിനന്‍സ് സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം നല്കുന്നു. അഡ്മിനിട്രേറ്റിവ് കമ്മിറ്റിയുടെ കാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും. അതിന് മുമ്പ് നിയമാനുസരണം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണം. അതേസമയം ജില്ലാ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപത്തിലാണ് ഇടതുസര്‍ക്കാരിന്റെ കണ്ണെന്ന് വ്യക്തമാണ്. ഇത് അധീനതയിലാക്കാനുള്ള നടപടികളുമായി സര്‍ക്കാരിന് സധൈര്യം മുന്നോട്ടുപോകാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: