പാലാ: അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന നിര്‍മ്മാണ കേന്ദ്രങ്ങളില്‍നിന്ന് മൊബൈല്‍ഫോണുകളും പണവും കവരുന്ന വിരുതനെ പാലാ കോടതിയില്‍ ഹാജരാക്കി. ഈരാറ്റുപേട്ട തെക്കേക്കര കരോട്ടുപറമ്പില്‍ മാഹിന്‍ (20) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 2 ഫോണുകളും 10,000 രൂപയും കണ്ടെടുത്തു.
കണ്ണാടിയുറുമ്പിലെ ഒരു പണി സൈറ്റില്‍ നിന്ന് മോഷണം പോയ ഫോണാണ് മാഹിനെ കുടുക്കിയത്. ഇതിന്റെ ഐഎംഐ നമ്പര്‍ പരിശോധിച്ച പോലീസിന് ഈരാറ്റുപേട്ടയിലുള്ള ഒരാളാണ് ഇത് ഉപയോഗിക്കുന്നതെന്ന് വിവരം ലഭിച്ചു.
ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാഹിനെക്കുറിച്ചറിയുന്നത്. ഇന്നലെ രാത്രി മാഹിനെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.
തൊടുപുഴ, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും മൊബൈല്‍ഫോണുകള്‍ മോഷണം പോയതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു. കെട്ടിടംപണി കാണാനെന്ന വ്യാജേന എത്തുന്ന ഇയാള്‍ തൊഴിലാളികളുടെ ശ്രദ്ധ തിരിയുമ്പോള്‍ വളരെവേഗം ഫോണുകളും പണവുമായി കടന്നു കളയുകയായിരുന്നു. പാലാ സി.ഐ ടോമി സെബാസ്റ്റ്യന്‍, എസ്.ഐ അഭിലാഷ് കുമാര്‍, പോലീസുകാരായ സുനില്‍കുമാര്‍, രാംദാസ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് മാഹിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: