മരട്: യൂറോപ്പിലെ ഫിന്‍ലന്റ് ഹമീന്‍ലിന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകന് രഞ്ജിത് പ്രഭാകരന് ഹാട്രിക്. തുടര്‍ച്ചയായ വിജയത്തില്‍ മധുരമേറെയെന്ന് രഞ്ജിത്. 2008ല്‍ ഹമീന്‍ലിനയില്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നാല്‍പ്പതാം സ്ഥാനമായിരുന്നത് ഇക്കുറി നാലാം സ്ഥാനമായി. അതായത് മേയര്‍ സ്ഥാനത്തിന് തൊട്ടടുത്ത്.
നിലവില്‍ ഹമീന്‍ലിന റീജണല്‍ ആശുപത്രിയില്‍ ചെയര്‍മാനായ രഞ്ജിത് മേയര്‍ സ്ഥാനത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നീക്കുപോക്കുകളില്‍ എത്രത്തോളം സഫലമാകും എന്ന ആശങ്കയിലാണ്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കൗണ്‍സിലറായ രഞ്ജിത്തിനെ കൂടാതെ മറ്റു രണ്ടു മലയാളികള്‍ കൂടി മത്സരിച്ചിരുന്നെങ്കിലും വിജയം രഞ്ജിത്തിന് മാത്രമായിരുന്നു. കുവോപിയോ എന്ന സ്ഥലത്ത് ചെങ്ങന്നൂര്‍ സ്വദേശി റോള്‍സ് ജോണ്‍ വര്‍ഗീസ്, എസ്പോ മുനിസിപ്പാലിറ്റിയില്‍ ഭരണകക്ഷി സഖ്യ സ്ഥാനാര്‍ഥിയായി കോഴിക്കോട് കൊടുവള്ളി സ്വദേശി ഷമീര്‍ ഒറുപുറംകണ്ടത്തില് എന്നിവരായിരുന്നു മറ്റു മലയാളികള്‍.
അരക്കോടിയിലേറെ ജനസംഖ്യയുള്ള ഫിന്‍ലന്റില്‍ മലയാളികള്‍ 1,200 പേരാണുള്ളത്. ആകെ 3,300 സ്ഥാനാര്‍ഥികളാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. ഹമീന്‍ലിന മലയാളി അസോസിയേഷന്റെ പിന്തുണ നിര്‍ണായകമായതായി രഞ്ജിത് പറഞ്ഞു. നിലവിലുള്ള ഔപചാരിക വോട്ടു ചോദിക്കലിന്റെ വേലിക്കെട്ടു തകര്‍ത്ത് ഇന്ത്യന്‍ ശൈലിയിലെ വോട്ടു ചോദിക്കല്‍ ഗുണം ചെയ്തു. തലസ്ഥാനമായ ഹെല്‍സിങ്കില്‍ നിന്നു നൂറു കിലോമീറ്റര്‍ അകലെയാണ് ഹമീന്‍ലിന. ഭാര്യ മിന്ന എക്ലോവയ്ക്കൊപ്പം 2001 മുതല്‍ രഞ്ജിത് ഫിന്‍ലാന്റില്‍ സ്ഥിരതാമസമാണ്.
നാട്ടില്‍ നാഗാര്‍ജുന കമ്പനിയില്‍ ആയിരുന്നു ജോലി. ആയുര്‍വേദ ഔഷധങ്ങളെപ്പറ്റി ജിജ്ഞാസയുമായി എത്തിയ വിനോദ സഞ്ചാരിയായ മിന്നയുമായുള്ള അടുപ്പമാണ് വിവാഹത്തില്‍ എത്തിച്ചത്. ഫിന്ലന്റിലെത്തി ഫിന്നിഷ് ഭാഷ പഠിച്ച് നഴ്സിങ്ങ് ബിരുദം എടുത്തു. ഫുട്ബോള്‍ കളിക്കാരനായ രഞ്ജിത് അതും തെരഞ്ഞെടുപ്പ് പ്രചാരണ ആയുധം ആക്കിയിരുന്നു. മിന്നയുടെ കൂട്ടുകുടുംബം കൂടാതെ ഫിന്‍ലന്റ് വിദ്യാഭ്യാസ വകുപ്പില്‍ ജോലിയുള്ള ജ്യേഷ്ഠന് ഗണേഷും കുടുംബവും നല്ല സഹായമാണ് നല്‍കുന്നതെന്ന് രഞ്ജിത് പറഞ്ഞു. സഹോദരീ ഭര്‍ത്താവായ ആര്‍ടിസ്റ്റ് എവറസ്റ്റ് രാജാണ് തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ ഏകോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: