മൂന്നാര്‍ (ഇടുക്കി): മൂന്നാറിനെ അമ്മയെപോലെ കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മൂന്നാറില്‍ ‘മൂന്നാര്‍ രക്ഷാ മാര്‍ച്ച്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ മൂന്നാര്‍ ഇന്ന് വന്‍കിട കൈയേറ്റങ്ങളാല്‍ തകരുന്നു.
അമ്മയുടെ തുണിയുരിച്ച് വിരിമാറ് കുത്തിക്കീറി ചുടുചോര ഊറ്റിക്കുടിക്കാന്‍ ശ്രമിക്കുന്നത് കണ്ടു നില്ക്കാന് ഏത് മക്കള്‍ക്കാണ് സാധിക്കുക. ഭൂമിയെ അമ്മയായാണ് ബിജെപി കാണുന്നത്. അതുകൊണ്ടാണ് ഇവിടെ പ്രക്ഷോഭവുമായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ പാവപ്പെട്ടവരെ കുടിയിറക്കാനല്ല ബിജെപി ശ്രമിക്കുന്നതെന്നും ഇത് സാധാരണക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈയേറ്റക്കാര്‍ ആരെന്ന് സത്യസന്ധമായി തുറന്നു പറയാനുള്ള മാന്യത മുഖ്യമന്ത്രി പിണറായി വിജയന് കാട്ടണമെന്ന് തുടര്‍ന്നു സംസാരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മൂന്നാറിനെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഈ മാസം തന്നെ തുടര്‍ സമരം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ജെയ്സ് ജോണ്‍, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം പി.എ വേലുക്കുട്ടന്, ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: