കൊച്ചി: സമരക്കാര്‍ ഉദ്ദേശിച്ചത് ഒരു ഡിജിപിയെ. പോലീസുകാര്‍ ഉദ്ദേശിച്ചത് അവരുടെ ഡിജിപിയെ. സമരക്കാര്‍ കൊണ്ടുവന്ന കോലവുമായി പോലീസിന്റെ നെട്ടോട്ടം. ഇന്നലെ എറണാകുളത്ത് ഹൈക്കോടതി പരിസരത്താണ് ഒരു കോലവും കാക്കിക്കാരുടെ ഓട്ടവും കൗതുകമായത്.
കെഎസ്യുക്കാര് ഒരു കോലവുമായി ഹൈക്കോടതി പരിസരത്തേക്ക് പ്രകടനമായി എത്തി. കോലത്തില്‍ ഡിജിപി എന്ന് എഴുതിയിരുന്നു. ജിഷ്ണു പ്രണോയി കേസില്‍ കോടതിയില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ (ഡിജിപി) കോലം കത്തിക്കാനായിരുന്നു ഉദ്ദേശ്യം.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലേക്കു നീങ്ങിയ പ്രകടനത്തെ ഐജി ഓഫിസിനു മുന്നില്‍ തടഞ്ഞപ്പോഴാണ് കോലത്തിലേക്ക് പോലീസുകാര്‍ നോക്കിയത്. ഡിജിപി എന്നു വായിച്ച് അവര്‍ ഞെട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) എന്നവര്‍ ധരിച്ചു. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കോലം കത്തിക്കാനാണ് നീക്കമെന്നു കരുതി പോലീസ് ഉണര്‍ന്നു. ഞങ്ങളുടെ തലവനെ കത്തിക്കാന്‍ അനുവദിക്കില്ലെന്ന ഭാവത്തില്‍ പോലീസുകാര്‍ കോലവും തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചു. സമരക്കാര്‍ വിട്ടില്ല, പിന്നെ പിടിവലി.
കത്തിക്കാന്‍ തുടങ്ങുമ്പോഴേക്ക് ഒരു സംഘം പോലീസുകാര്‍ കോലം പിടിച്ചുവാങ്ങി. തിരികെത്തരാതെ പിരിഞ്ഞു പോകില്ലെന്ന് പ്രവര്‍ത്തകര്‍ നിലപാടെടുത്തു. ഇതോടെ കോലവുമായി പോലീസുകാര്‍ ഓടി പോലീസ് വാനിനുള്ളില്‍ കയറി. പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനിലും പ്രതിഷേധം തുടര്‍ന്നതോടെയാണ് കാര്യം വിശദമായി പോലീസ് തിരക്കിയത്. ഡിജിപി എന്ന വാക്കാണ് കുഴപ്പമായതെന്നും അബദ്ധം പറ്റിയെന്നും മനസിലായി. അവര്‍ അതു സമ്മതിച്ചതോടെ അവര്‍ പ്രതിഷേധം അവസാനിപ്പിച്ചു. അമളിയുടെ സ്മാരകമായി ആ കോലം ഇപ്പോഴും പോലീസിന്റെ പക്കലുണ്ടോ എന്നതാണ് അവശേഷിക്കുന്ന സംശയം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: