പാലക്കാട്: അന്ധതയെ തോല്‍പ്പിച്ച് അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിജയം കൊയ്ത് 34കാരനായ പ്രശാന്ത് എന്ന അധ്യാപകന് മാതൃകയാവുന്നു. ആലത്തൂര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രശാന്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വിജയങ്ങള്‍ മാത്രം. തൊട്ടതെല്ലാം പൊന്നാക്കി ഓരോ മേഖലകളിലും ഉന്നതവിജയം നേടി.
മകനെ വിധിയുടെ വിളയാട്ടത്തിനു വിട്ടുകൊടുക്കാന്‍ പാലക്കാട് മംഗലം വടക്കേഗ്രാമത്തില് വാസുവും പുഷ്പലതയും തയ്യാറായിരുന്നില്ല. തൊട്ടടുത്ത സ്കൂളില്‍ ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ കുന്നംകുളത്തെ അന്ധവിദ്യാലയത്തില്‍ ചേര്‍ത്തു. ഒന്നാം ക്ലാസു മുതല്‍ ഏഴാംക്ലാസുവരെ അവിടെ പഠിച്ച പ്രശാന്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പാലക്കാട് കോട്ടപ്പുറം ഹെലന് കെല്ലര്‍ വിദ്യാലയത്തില്‍ നിന്നാണ്. ബ്രെയിലി ലിപിയിലായിരുന്നു പഠനം.
തുടര്‍ന്ന് തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും, പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും, പിജിയും പൂര്‍ത്തിയാക്കി. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയായിരുന്നു പഠനം. ടേപ്പ് റിക്കോര്‍ഡറില്‍ റെക്കോര്‍ഡ് ചെയ്ത് കേട്ടുപഠിക്കുകയായിരുന്നു. പിന്നീട് കൊടുവായൂര്‍ ബിഎഡ് കോളേജില്‍ നിന്ന് സോഷ്യല്‍ സയന്‍സില്‍ ബിഎഡും കരസ്ഥമാക്കി. മറ്റുള്ളവരെ പോലെ തന്നെ കമ്പ്യൂട്ടറും ആന്‍ഡ്രോയിഡ് ഫോണും അനായാസം ഉപയോഗിക്കാന്‍ പ്രശാന്തിനാവും. യുപി സ്കൂള്‍ അധ്യാപകനായി ജോലി കിട്ടിയ ശേഷമാണ് കമ്പ്യൂട്ടര്‍ വാങ്ങുന്നത്. സുഹൃത്തുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്വെയര് ഉപയോഗിക്കാന്‍ തുടങ്ങി. അറിയാത്ത കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ച് കണ്ടെത്തി.
ഇതിനിടെ 2009ല്‍ എച്ച്എസ്എസ് ജൂനിയര്‍ തസ്തികയിലേക്കും, 2011ല്‍ സീനിയര്‍ തസ്തികയിലേക്കും പിഎസ്സി പരീക്ഷ എഴുതി. ഫലം വന്നപ്പോള്‍ രണ്ടിലും ഒന്നാംറാങ്ക്, പിന്നീട് നടന്ന പിഎസ്സി ലക്ചറര്‍ഷിപ്പ് ഇന്‍ പൊളിറ്റിക്കല്‍ സയന്‍സിലും ഒന്നാംറാങ്ക് പ്രശാന്തിനെ തേടിയെത്തി. ഏവര്‍ക്കും മാതൃകയാക്കാവുന്നതാണ് അദ്ദേഹത്തിന്റെ പഠനം. സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്വെയര് വഴി വായിക്കുവാന്‍ കഴിയുന്ന പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കി അവ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണിലും പ്രസ്തുത സോഫ്റ്റ്വെയര് ഉപയോഗിക്കാന്‍ തുടങ്ങി. സുഹൃത്തായ നവാസ് നിസാറാണ് പ്രശാന്തിന് ഈ ബുക്കുകള്‍ നല്‍കിയത്.
രാവിലെ മംഗലത്തെ വീട്ടില്‍ നിന്നും ബസില്‍ ആലത്തൂര്‍ സ്കൂളിലെത്തും. അതേ സ്കൂളിലെ കൗണ്‍സിലറായ നിമിഷയാണ് ഭാര്യ. സ്കൂള്‍ വിട്ട് വൈകുന്നേരം പോകുമ്പോള്‍ മാത്രമാണ് ഒരാളുടെ സഹായം ആവശ്യമായി വരാറുള്ളത്. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലും സജീവമായ പ്രശാന്ത് ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയാണ്. യാത്രചെയ്യാന്‍ ഏറെ താത്പര്യമുള്ള പ്രശാന്തിന് സിനിമയാണ് മറ്റൊരു വിനോദം. രണ്ടുമക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: