‘നാമജപമാണ് നമ്മുടെ മൂലധനം’ എന്നു പ്രഖ്യാപിച്ച ശ്രീമദ് അഭേദാനന്ദ സ്വാമികളുടെ ജന്മദിനമാണ് ഏപ്രില്‍ 13. ചൈതന്യമഹാപ്രഭുവിന്റെ ജീവിതത്തെ മാതൃകയാക്കിയ വേലായുധന് എന്ന ചെറുപ്പക്കാരനാണ് പില്ക്കാലത്ത് അഭേദാനന്ദ സരസ്വതി സ്വാമികളായി തീര്‍ന്നത്. 1909 ലാണ് ജനിച്ചത്.
അഖണ്ഡനാമജപംകൊണ്ടും കോടി അര്‍ച്ചനാ യജ്ഞങ്ങള്‍കൊണ്ടും ഭജനസംഗീതംകൊണ്ടും ജനസഹസ്രങ്ങളെ ആത്മീയതയിലേക്ക് നയിച്ച സ്വാമികളോട് ഭക്തജനങ്ങള്‍ ഒരു ആശ്രമം ആരംഭിക്കുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ചട്ടമ്പിസ്വാമികളുടെ നാമധേയത്തില്‍ ഒരു ആശ്രമം ആരംഭിച്ചാല്‍ താനവിടെ ഒരു അതിഥിയായി ഇരിക്കാമെന്ന് സ്വാമികള്‍ ഒടുവില്‍ ഭക്തജനങ്ങളോട് പറഞ്ഞു. അങ്ങനെയാണ് ആറയൂരില്‍ 1946-ല്‍ പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി സ്മാരക അഭേദാശ്രമം മഹാമന്ത്രാലയം ആരംഭിക്കുന്നത്. 1983 ജനുവരി 14 ന് ഗുരുദേവന് അവിടെ അഖണ്ഡദീപം കൊളുത്തി. ആ ദീപത്തിനു ചുറ്റും ഇന്നും അണമുറിയാതെ നാമജപം തുടര്‍ന്നുപോരുന്നു.
തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവില്‍-കന്യാകുമാരി വഴിയില്‍ ഉദിയന്‍കുളങ്ങരയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിച്ചാല്‍ ആറയൂര്‍ അഭേദാശ്രമത്തിലെത്താം. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ കിഴക്കേക്കോട്ടയിലും അഭേദാശ്രമത്തിന്റെ ഒരു ശാഖ പ്രവര്‍ത്തിച്ചുവരുന്നു. അവിടെയും അണമുറിയാത്ത അഖണ്ഡനാമജപം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
1983 ഒക്ടോബര്‍ 29-ാം തീയതി ഹരിദ്വാറിലെ നീലധാരയില്‍ അഭേദാനന്ദസ്വാമികള്‍ ജലസമാധിയായി. സ്വാമികള്‍ക്ക് അനവധി ശിഷ്യന്മാരുണ്ടായതില് പ്രധാനികളായിരുന്നു, പ്രബോധാനന്ദ സ്വാമികളും ഭജനാനന്ദ സ്വാമികളും. ആറയൂര്‍ ആശ്രമത്തിലെ ശ്രീചക്രമേശു പ്രതിഷ്ഠ പ്രബോധാനന്ദ സ്വാമികളാണ് നിര്‍വഹിച്ചത്. അദ്ദേഹം 1989 ല്‍ സമാധിയായപ്പോള്‍ ഭജനനാനന്ദ സ്വാമികള്‍ ആശ്രമാധിപതിയായി.
അഭേദാനന്ദ സ്വാമികളുടെ ഭജന സംഗീതങ്ങളെ പ്രചരിപ്പിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന ഭജനാനന്ദ സ്വാമികള്‍ 2005 ഒക്ടോബര്‍ ഒന്നിന് സമാധിയായി. തുടര്‍ന്ന് സുഗുണാനന്ദ സ്വാമികള്‍ ആശ്രമാധ്യക്ഷനായി തുടരുന്നു. നാമജപമാഹാത്മ്യം മനസ്സിലാക്കാന്‍ മലയാളികള്‍ക്ക് സുഗമമായ മാര്‍ഗ്ഗമെന്ന്-അഭേദാനന്ദ സരസ്വതി സ്വാമികള്‍. ആ ത്യാഗധനന് സൃഷ്ടിച്ച നാമജപ മാധുര്യം അനന്തപുരിയിലും ആറയൂരിലും അമൃതവര്‍ഷിണിയായി പെയ്തൊഴിഞ്ഞുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: