”അവാര്‍ഡിനു പരിഗണിക്കാന്‍ പുസ്തകം സമര്‍പ്പിക്കണമെന്നില്ല” എന്ന കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുടെ പ്രഖ്യാപനം കണ്ടപ്പോള്‍ അദ്ഭുതം തോന്നി. എങ്കില്‍ എല്ലാ വര്‍ഷവും അക്കാദമി അവാര്‍ഡുകള്‍ക്കു പരിഗണിക്കാന്‍ കൃതികള്‍ ക്ഷണിച്ചുകൊണ്ട് പത്രങ്ങളില്‍ അറിയിപ്പു നല്‍കുന്നതെന്തിനാണ്? എഴുത്തുകാര്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്, സാംസ്കാരിക സംഘടനകള്‍ എന്നിവര്‍ക്കെല്ലാം പുസ്തകമയക്കാവുന്നതാണ്; മൂന്നു കോപ്പി വീതം. എഴുത്തുകാരനും പ്രസാധകനുമൊക്കെ, പരസ്പരം അറിയാതെ പുസ്തകങ്ങളയച്ചാലോ? പുസ്തക പ്രളയം! സംഗതി കൊള്ളാം!
ഒന്നുകില്‍ ക്ഷണിച്ചുവരുത്തിയ കൃതികള്‍ മാത്രം അവാര്‍ഡിനു പരിഗണിക്കണം. അല്ലെങ്കില്‍ അക്കാദമിതന്നെ അര്‍ഹമായ കൃതികള്‍ കണ്ടെത്തി അവാര്‍ഡു നല്‍കണം. രണ്ടും കൂട്ടിക്കുഴയ്ക്കുന്നതു നന്നല്ല.
”കവയിത്രിപോലും അറിയാതെ അവരുടെ പുസ്തകത്തിന് അവാര്‍ഡ് ലഭിച്ചത് അക്കാദമിയുടെ നിഷ്പക്ഷതയ്ക്ക് തെളിവാണ്” എന്ന സെക്രട്ടറിയുടെ വീമ്പു പറച്ചിലും വീണേടത്തു കിടന്നുള്ള ഉരുളലാണ്. അക്കാദമിക്കകത്തു ആരുടെയൊക്കെയോ താല്പര്യങ്ങള് തമ്മില്‍ മത്സരം നടന്നതിന്റെ ഫലമാകാമത്. പരീക്ഷ എഴുതാത്ത കുട്ടി ഒന്നാം റാങ്കോടെ വിജയിച്ചതുപോലെയായി സമര്‍പ്പിക്കാത്ത പുസ്തകത്തിനുള്ള അവാര്‍ഡ്!
തുറന്ന വിപണിയില്‍നിന്നു അക്കാദമി പുസ്തകങ്ങള്‍ വാങ്ങാറുണ്ടെന്നും അതില്‍നിന്നാണ് അവാര്‍ഡിനുള്ള പുസ്തകം തിരഞ്ഞെടുത്തതെന്നുമുള്ള വാദവും ശരിയല്ല. ഒരു പുസ്തകത്തിന്റെ എത്ര കോപ്പികള്‍ അക്കാദമി വാങ്ങും? അവാര്‍ഡു നിര്‍ണയ സമിതിയുടെ വിവിധതല പരിശോധനയ്ക്കുതന്നെ വേണമല്ലോ മൂന്നു കോപ്പികള്‍.
മാത്രമല്ല, കുത്തകക്കാരും ഇടത്തരക്കാരുമായ പ്രസാധകരെപ്പോലെ വില്‍പ്പന ശൃംഖലയില്ലാത്ത അനേകം ചെറുകിട പ്രസാധകരുണ്ടല്ലോ. പ്രസാധകരില്‍നിന്നുള്ള പലതരം ദുരനുഭവങ്ങള്‍ കാരണം എത്രയോ എഴുത്തുകാര്‍ സ്വന്തമായി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്; ഒപ്പം ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളും. അത്തരക്കാരില്‍നിന്നു പുസ്തകങ്ങള്‍ വാങ്ങാന്‍ അക്കാദമിക്കു വ്യക്തമായ ഒരു നയവും ഉള്ളതായി അറിവില്ല. ഗ്രന്ഥശാലാ സംഘത്തിനും ഇല്ല.
ഒരു ഗ്രന്ഥകര്‍ത്താവിന്റെ ആദ്യകൃതിക്കു അവാര്‍ഡു ലഭിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. അതുപിന്നെ പിന്നീട് ലോകശ്രദ്ധനേടിയെന്നും വരാം. പക്ഷെ, എഴുത്തുകാരി സ്വന്തം നിലയില്‍ പോരായ്മകള്‍ തിരിച്ചറിഞ്ഞു വിപണിയില്‍നിന്നു പിന്‍വലിച്ച കൃതിക്കാണ് അക്കാദമി പുരസ്കാരം നല്‍കിയിരിക്കുന്നത്. സാഹിത്യ മികവിനെപ്പറ്റി എഴുത്തുകാരിയുടെ മനസ്സാക്ഷി പുലര്‍ത്തുന്ന നിലവാരംപോലും അക്കാദമിയുടെ വിദഗ്ദ്ധ സമിതിക്കില്ല എന്നല്ലേ സൂചന?
2015 ലെ അവാര്‍ഡാണ് 2017 മാര്‍ച്ചില്‍ പ്രഖ്യാപിക്കുന്നത്. അതിന് മുന്‍പേ 2016 ലെ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചുകഴിഞ്ഞു. സൂക്ഷ്മപരിശോധനയ്ക്കുവേണം ഒരു വര്‍ഷം! മാര്‍ച്ചുമാസ മഹത്വം! മുന്‍പൊക്കെ ഓണത്തിനടുപ്പിച്ചു പ്രഖ്യാപനം വന്നിരുന്നു. കുറച്ചുകാലമായി ഈ നീട്ടിപ്പിടുത്തം. സാഹിത്യഗുണം മാത്രം നോക്കിയാല്‍ പോരല്ലോ. കക്ഷിഗുണം, ഗ്രൂപ്പുഗുണം, ജാതിഗുണം, മതഗുണം തുടങ്ങി പലതുമില്ലേ?
അരനൂറ്റാണ്ടിലധികമായി മലയാളത്തിലെ വിവിധ സാഹിത്യശാഖകളില്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. 1980 ല്‍ എന്റെ ആദ്യപുസ്തകങ്ങളിലൊന്ന് പ്രസിദ്ധപ്പെടുത്തിയത് സാഹിത്യ അക്കാദമിയാണ്. തുടര്‍ന്ന് പ്രമുഖ പ്രസാധകരിലൂടെയും സ്വന്തമായും നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. കൂടുതലും ബാലസാഹിത്യമാണ്.
പക്ഷെ, നാലുപതിറ്റാണ്ടായിട്ടും എന്റെ ഒരു കൃതിയും അവാര്‍ഡിനു അര്‍ഹമായി അക്കാദമി കണ്ടെത്തിയില്ല എന്നതില്‍ ഒട്ടും അദ്ഭുതം തോന്നുന്നില്ല. വല്ലപ്പോഴും പുസ്തകങ്ങള്‍ അയച്ചിട്ടുണ്ട്. പ്രസാധകരും ചിലപ്പോള്‍ അയച്ചിരിക്കാം. അക്കാദമി തുറന്ന വിപണിയില്‍നിന്നു വാങ്ങുന്നുമുണ്ടല്ലോ. എന്നിട്ടും അവരുടെ നിലവാരത്തിലേക്ക് എന്റെ ഒരു പുസ്തകവും എത്തിയില്ല! അതേസമയം, ബാലസാഹിത്യത്തിന് ഒരിക്കല്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് കൊടുത്തവര്‍ക്കുതന്നെ പിന്നീട് അക്കാദമി അവാര്‍ഡും കൊടുത്തു! ജോലി എളുപ്പം!
അങ്ങനെ ‘അനാഘ്രാതം സുമം’ എന്ന കവിവാക്യത്തെ ഓര്‍മിപ്പിക്കുമാറ് ‘അനവാര്ഡും സാഹിത്യം’ എന്ന അവസ്ഥയില്‍ എഴുപത്തിരണ്ടാം വയസ്സിലും എനിക്ക് അക്കാദമിയുടെ പരിരക്ഷ ലഭിച്ചിരിക്കയാണ്! എത്രനാള്‍ എന്നറിയില്ല. എന്തായാലും നല്ല വായനക്കാര്‍ക്കു കാര്യങ്ങള്‍ അറിയാം. അവരില്‍നിന്നു ലഭിക്കുന്ന ഹൃദയം തുറന്ന ചിരിയും നല്ല വാക്കുകളുമാണ് ഏറെ ആനന്ദകരം.
എല്ലാ ശരിയാകും എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെവരെ ജീവിച്ചത്. ഒന്നും ശരിയായില്ലല്ലോ എന്ന അനുഭവച്ചൂടിലാണ് ഇന്ന് ജീവിക്കുന്നത്. നാളെ എങ്ങനെയോ എന്തോ…? തണല്മരങ്ങളൊന്നും കാണാനില്ല. മാനംനോക്കി ഇരിക്കാം. മഴ പെയ്യുമോ ആവോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: