ന്യൂദല്‍ഹി: സ്വദേശി ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശിവഗിരി മഠത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സമഗ്ര വികസനം നടപ്പാക്കാണമെന്ന് മഠം ഭാരവാഹികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. പദ്ധതിയുടെ രൂപരേഖയും നിവേദനവും ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികള്‍ പ്രധാനമന്ത്രിക്ക് നല്കി. കൂടിക്കാഴ്ചയില്‍ പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപിയും പങ്കെടുത്തു.
പദ്ധതിക്ക് അനുമതി നല്‍കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും മഠത്തില്‍ നടക്കുന്ന പ്രധാന ചടങ്ങില്‍ സംബന്ധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നല്കി. ശിവഗിരി മഠത്തിനൊപ്പം കുന്നുംപാറ, അരുവിപ്പുറം, ചെമ്പഴന്തി ഗുരുകുലം എന്നിവിടങ്ങളിലും വികസനം ലക്ഷ്യമിടുന്ന പദ്ധതിക്കാണ് മഠം അനുമതി തേടിയത്. വര്‍ക്കല ശിവഗിരി റെയില്‍വെ സ്റ്റേഷനെ ഹൈടെക് സ്റ്റേഷനായി മാറ്റണമെന്നും നിവേദനത്തില്‍ പറയുന്നു.
ധര്‍മ്മസംഘം ട്രസ്റ്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ശിവഗിരി മഠം വികസന സമിതി അംഗം ശരണ്യ സുരേഷ് എന്നിവരാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ഗുരുദേവന്റെ പേരു നല്‍കുമെന്ന വാഗ്ദാനം പാലിക്കണമെന്നും പാര്‍ലമെന്റില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കണമെന്നും സംഘാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മഠത്തിന്റെ ആവശ്യങ്ങളോട് ഏറെ അനുഭാവ പൂര്‍വ്വമാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നും ശിവഗിരി മഠത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും പ്രൊഫ. റിച്ചാര്‍ഡ് ഹേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: