കായംകുളം: ഷാപ്പ് നടത്തിപ്പുകാരന്റെ വീടിനോട് ചേര്‍ന്നുള്ള മതില്കെട്ടിന് സമീപത്ത് നിന്നും 400 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. ഷാപ്പ് നടത്തിപ്പുകാരനെ എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
കായംകുളം പുല്ലുകുളങ്ങര ടിഎസ് 25-ാം നമ്പര്‍ ഷാപ്പ് നടത്തിപ്പുകാരനായ കീരിക്കാട് കണ്ടല്ലൂര്‍ വിജയഭവനില്‍ ബാനര്‍ജി (44 )നെയാണ് അറസ്റ്റ് ചെയ്തത്. കള്ളില്‍ സ്പിരിറ്റ് ചേര്‍ത്ത് വില്‍പ്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പരിശോധനയ്ക്കെത്തിയത്.
പരിശോധനയില്‍ കള്ളില്‍ സ്പിരിറ്റ് കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്യുകയും ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു.
മുപ്പത് ലിറ്ററിന്റെ കന്നാസുകളിലാക്കി കുഴിച്ചിട്ടിരുന്ന 400 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.
എരുവയില്‍ നിയമം ലംഘിച്ച് പുലര്‍ച്ചെ ആറുമണിയ്ക്ക് തുറന്ന് പ്രവര്‍ത്തിച്ച ടിഎസ് 23-ാം നമ്പര്‍ ഷാപ്പിനെതിരെ കേസെടുത്തു. ഷാപ്പിലെ വില്പ്പനക്കാരന് പെരിങ്ങാല സ്വദേശി വാമനനെ സ്ക്വാഡ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയയ്ക്കുകായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: