ആലപ്പുഴ: വെള്ളക്കുറവുമൂലം വാടക്കനാലില്‍ ആഴം കൂട്ടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി നടക്കുന്ന ഡ്രഡ്ജിങ് ഇനിയും പൂര്‍ത്തിയായില്ല. കനാലിലെ ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ബോട്ടുകള്‍ മാതാ ജെട്ടിവരെ മാത്രമേ വരുകയും പോകുകയും ചെയ്യുന്നുള്ളൂ. ഇതുമൂലം കുട്ടനാട്ടിലെ യാത്രക്കാര്‍ ദുരിതത്തിലാണ്.
എന്നാല്‍ തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ കനാലില്‍ വെള്ളമെത്തി. എന്നിട്ടും ഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ബോട്ട് സര്‍വീസുകള്‍ ഇപ്പോഴും മാതാ ജെട്ടിയില്‍നിന്നുമാണ്. കുട്ടനാട്ടില്‍നിന്നും ആലപ്പുഴയിലേയ്ക്ക് വന്നുപോകുന്ന യാത്രക്കാര്‍ കനാലിലെ ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് പലതവണ ആവശ്യം ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല.
ഇപ്പോള്‍ തണ്ണീര്‍മുക്കം ബണ്ട് തുറന്നപ്പോള്‍ കനാലില്‍ ആവശ്യത്തിന് വെള്ളം എത്തിയതിനാല്‍ ബോട്ട് സര്‍വീസുകള്‍ പഴയതുപോലെയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കുട്ടനാട്ടില്‍നിന്നും ആലപ്പുഴയിലെത്തുന്നവര്‍ യാത്രാദുരിതംമൂലം കെഎസ്ആര്‍ടിസി ബസുകളെയാണ് ആശ്രയിക്കുന്നത്. ബസ് കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ എത്താത്തതിനാല്‍ ഇവടെയുള്ള യാത്രക്കാര്‍ ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: