ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി. യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി തെളിയിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
മെയ് ഒന്നു മുതല്‍ പത്ത് വരെ കമ്മീഷന്റെ ഓഫീസുകളില്‍ ഇതിന് സംവിധാനമൊരുക്കും. സാങ്കേതിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങി ആര്‍ക്കും അവസരം പ്രയോജനപ്പെടുത്താം. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് അവകാശപ്പെട്ടിരുന്നു. ദല്‍ഹി കോര്‍പ്പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷന്റെ വെല്ലുവിളി. 2009ലും ഇതേ അവസരം കമ്മീഷന് നല്‍കിയിരുന്നെങ്കിലും ആര്‍ക്കും ആരോപണം തെളിയിക്കാനായില്ല.
ഉത്തര്‍പ്രദേശിലുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടിയതോടെയാണ് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് പ്രധാന പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചിരുന്നു. ദല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
യന്ത്രങ്ങളില്‍ കൃത്രിമം നടത്താനോ ഹാക്ക് ചെയ്യാനോ സാധിക്കില്ലെന്ന് തെളിവ് സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരിച്ചെങ്കിലും പ്രതിപക്ഷം പ്രചാരണം അവസാനിപ്പിച്ചില്ല. ഇതോടെയാണ് ആരോപണമുന്നയിച്ചവര്‍ക്ക് അവസരം നല്കാന് കമ്മീഷന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: