കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നണിച്ചേരി, മുല്ലക്കൊടി പ്രദേശവാസികളുടെ ചിരകാല സ്വപ്നത്തിന് സാക്ഷാല്‍ക്കാരമായി വളപട്ടണം പുഴയ്ക്ക് കുറുകെ നിര്‍മിച്ച മുല്ലക്കൊടി- നണിച്ചേരിക്കടവ് പാലം നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് ഭാഗങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്ക് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാതയൊരുക്കുന്ന പുതിയ പാലം വലിയ അനുഗ്രഹമാവുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവെ അഴിമതിക്ക് അവസരങ്ങള്‍ കൂടിയ വകുപ്പായിരുന്നു പൊതുമരാമത്ത് വകുപ്പെന്നും എന്നാല്‍ മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ അതിനെ അഴിമതി മുക്തമാക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് സര്‍ക്കാരിന്റേത്.
പുതിയ റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതടക്കമുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ ഊന്നലാണ് നല്‍കുന്നത്. പുതിയ കാലം പുതിയ നിര്‍മാണം എന്നതാണ് സര്‍ക്കാരിന്റെ നയം. ശാസ്ത്രീയമായ രീതിയില്‍ റോഡുകളും പാലങ്ങളും മറ്റും നിര്‍മിച്ച് അവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ റോഡുകള്‍ നിര്‍മിക്കുന്നതോടൊപ്പം നിശ്ചിത കാലത്തേക്ക് അവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാനുമുള്ള വ്യവസ്ഥ കരാറില്‍ തന്നെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലക്കൊടിയില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് അധ്യക്ഷനായി. പി.കെ.ശ്രീമതി ടീച്ചര്‍ എം.പി, ജെയിംസ് മാത്യു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള ടീച്ചര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി, മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്, ജില്ലാ പഞ്ചായത്തംഗം കെ നാണു, നഗരസഭാ കൗണ്‍സിലര്‍ പുഷ്പജന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.ദിവാകരന്, മയ്യില്‍ ഗ്രാമപഞ്ചായത്തംഗം പി പ്രീത, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.വിനീതന്, ടി.കെ.ഗോവിന്ദന് മാസ്റ്റര്‍, കെ.സി.ഗണേശന്, കെ.വി.ഗോപിനാഥ്, ടി.വി.അസൈനാര്‍ മാസ്റ്റര്‍, ഇ.വി.കരുണാകരന്, പി.പി.ചന്ദ്രശേഖരന് മാസ്റ്റര്‍, എ.കെ.ബേബി സുനാകര്, പി.ജി.സുരേഷ്, കെ.സി.സോമന് നമ്പ്യാര്‍, പി.പി.രമേശന്, പി.എന്‍.രാജപ്പന് മാസ്റ്റര്‍, എം.അസിനാര്‍, കെ.സി.മഹേശ്വരന് മാസ്റ്റര്‍, ഇ.ജി.വിശ്വപ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ.സതീശന്, റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ നണിച്ചേരി, മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വളപട്ടണം പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലം എക്സ്പന്‍ഷന്‍ ജോയിന്റില്ലാതെ നിര്‍മിച്ച മലബാറിലെ ഏറ്റവും വലിയ പാലമാണ്. 25 മീറ്ററിന്റെ 15 സ്പാനുകളിലായി 375 മീറ്റര്‍ നീളമുള്ള പാലത്തിന് 39.6 കോടി രൂപയാണ് ചെലവ്. 1.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതകളോടെയുള്ള പാലത്തിന്റെ വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്തിന് 7.15 മീറ്റര്‍ വീതിയുണ്ട്. പാലത്തിന് ഇരുവശവുമുള്ള റോഡുകള്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതോടെ ഇതുവഴി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാവുമെന്ന് ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: