തൊടുപുഴ: കഴിഞ്ഞ ഞായറാഴ്ച്ച തൊടുപുഴയാറില്‍ കുളിക്കാനിറങ്ങി ദാരുണമായി മുങ്ങിമരിച്ച രണ്ടു കുട്ടികളുടെ മുത്തശ്ശിയെ സാഹസികമായി രക്ഷപ്പെടുത്തിയ അനന്ദു എസ് നായര്‍ക്ക് (17) നാടിന്റെ ആദരം.
കുട്ടികള്‍ മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിയും ഒഴുക്കില്‍ പെടുകയായിരുന്നു. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന മുത്തശ്ശിയെ മനസാന്നിധ്യം കൈവിടാതെ നീന്തിച്ചെന്നു രക്ഷപ്പെടുത്തുകയായിരുന്നു അനന്ദു.
കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം ഭരണസമിതിയുടെയും കേസരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും തൊടുപുഴ ക്ഷേത്രകലാസ്വാദക സമിതിയുടെയും ആഭിമുഖ്യത്തില്‍ ഇന്നലെ വൈകിട്ട് ക്ഷേത്രാങ്കണത്തില്‍ വച്ചായിരുന്നു അനുമോദനചടങ്ങ്. നഗരസഭ കൗണ്‍സിലര്‍മാരായ രേണുക രാജശേഖരന്, അരുണിമ ധനേഷ്, ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ടി എസ് രാജന്, സെക്രട്ടറി പി ജി രാജശേഖരന്, കേസരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ വൈസ്പ്രസിഡന്റ് എം എം മഞ്ജുഹാസന്‍, അഡ്വ. മോഹന്‍ദാസ് പി എസ്, തൊടുപുഴ ക്ഷേത്രകലാസ്വാദക സമിതി പ്രസിഡന്റ് കെ ജി ബാബു, ജയന് ജി ആലാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. കിഴക്കേസൂര്യന്കുന്നേല് സോമശേഖരന്‍ നായരുടെയും മുന്‍നഗരസഭ കൗണ്‍സിലര്‍ പ്രസീദ സോമന്റെയും മകനാണ് അനന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: