കണ്ണൂര്‍: ബില്ലുകളെഴുതുന്നതിലെ കാലതാമസം മരാമത്ത് പണികളുടെ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നതായി കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബില്ലുകള്‍ തയ്യാറാക്കുന്നതില്‍ എഞ്ചിനീയറിംഗ് വിഭാഗം കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബില്ലുകള്‍ എഴുതാത്ത ഒട്ടേറെ സംഭവങ്ങളുണ്ട്. ഇതുമൂലം ധനകാര്യ വകുപ്പിന് കുടിശ്ശിക സംബന്ധിച്ച് വ്യക്തമായ കണക്കു പോലുമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ബജറ്റില്‍ കരാറുകാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് കുടിശ്ശികയിനത്തില്‍ നല്കാന് 1300 കോടി രൂപ മാത്രമാണെന്നാണ് മന്ത്രി പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണ്. 2017 മാര്‍ച്ച് 31 ലെ കുടിശ്ശിക 2200 കോടി രൂപയാണ്. ജല അതോറ്റിറ്റിയുടേയും ഒറ്റത്തവണ അറ്റകുറ്റപ്പണികളുടേയും കണക്കുകള്‍ കൂടി ചേര്‍ത്താല്‍ കുടിശ്ശിക 2800 കോടിയാകും. എന്നാല്‍ 2017 ഫെബ്രവരിയിലെ ബില്ലുകള്‍ പോലും ഇതുവരെ ധനവകുപ്പില്‍ എത്തിയിട്ടില്ല. ഓരോ മാസത്തേയും ബില്ലുകള്‍ തൊട്ടടുത്ത മാസം 15-ാം തീയ്യതിക്കകമെങ്കിലും ധന വകുപ്പിലെത്തിക്കാനുളള സംവിധാനം ഉണ്ടാക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. കരാറുകാര്‍ ബാങ്കുകള്‍ക്ക് മുക്ത്യാര്‍ (പവ്വര്‍ ഓഫ് അറ്റോര്‍ണി) നല്കി പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നത് തടഞ്ഞു കൊണ്ടുളള പൊതുമരാമത്ത് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
എഞ്ചിനീയര്‍മാരുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുക,ചെറുകിട നിര്‍മ്മാതാക്കളുടേയും കരാറുകാരുടേയും പ്രസക്തി അംഗീകരിക്കുക, എല്ലാ പ്രവര്ത്തികള്ക്കുംസുതാര്യ ടെണ്ടര്‍ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 3 ന് കരാറുകാര്‍ മുഖ്യമന്ത്രിക്ക് ഭീമഹരജി നല്‍കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സര്‍വ്വീസില്‍ പ്രവേശിക്കുന്ന എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ മേഖലയില്‍ മികവ് വര്‍ദ്ധിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരങ്ങള്‍ ഇല്ല. പ്രൊജക്ട് മാനേജ്മെന്റ്, മരാമത്ത് മാന്വല്‍,ലാബോറട്ടറി മാന്വല്‍, ടെണ്ടര്‍ വ്യവസ്ഥകള്‍ എന്നിവയില്‍ ഒരു വര്‍ഷത്തെ കര്‍ശന പരിശീലനം എല്ലാ എഞ്ചിനീയര്‍മാര്‍ക്കും നല്‍കണമെന്നും ഐഐടികള്‍ ചെയ്യുന്നതു പോലെ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ശബളത്തോടു കൂടിയുളള അവധി നല്കി മികവ് വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികളില്‍ എഞ്ചിനീയര്‍മാരെ പങ്കാളികളാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കുടിവെളള പ്രശ്നം പരിഹരിക്കാന്‍ ചെറുകിട നാമമാത്ര പദ്ധതികളുടെ വന്‍ശൃംഖല കേരളത്തില്‍ ഉണ്ടാകണമെന്നും ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തികളും ടെണ്ടര്‍ ചെയ്യാനും ടെണ്ടറില്‍ പങ്കെടുക്കുന്ന എല്ലാ കരാറുകാര്‍ക്കും തുല്യ അവസരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് വര്‍ഗ്ഗീസ് കണ്ണമ്പളളി,ടി.എ.അബ്ദുള്‍ ഗഫൂര്‍, സി.രാജന്, സി.പി.ദിവാകരന്, കെ.എം.അജയകുമാര്‍, മുഹമ്മദ് കുഞ്ഞി, കെ.കെ.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: