പാലാ: നഗരസഭ മാര്‍ക്കറ്റ് കോംപ്ലക്സില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുറി അനുവദിക്കുന്നതില്‍ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി വിവേചനം കാണിച്ചുവെന്നാരോപിച്ച് 6-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ മധു പാറയില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. വിവിധ ദളിത് സംഘടനകള്‍ മധുവിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കോംപ്ലക്സിലെ ഏറ്റവും അപ്രധാനമായതും ആര്‍ക്കും വേണ്ടാത്തതുമായ മുറികള്‍ പിന്നാക്ക വിഭാഗത്തിനായി നീക്കിവച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചതെന്ന് പി.കെ മധു പറഞ്ഞു.നഗരസഭയുടെ മിനിട്സില്‍ ദളിത് വിഭാഗങ്ങളെ അവഹേളിക്കുന്ന പരാമര്‍ശം എഴുതിയ നഗരസഭാധ്യക്ഷയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ മാര്‍ക്കറ്റ് കോംപ്ലക്സ് ലേലത്തില്‍ എസ്്സി-എസ്്ടി വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട 10 ശതമാനം മുറികള്‍ വാണിജ്യപ്രാധാന്യമില്ലാത്തയിടങ്ങളില് നല്കി അപമാനിച്ചുവെന്നായിരുന്നു ആരോപണം.
താന്‍ ചെയര്‍പേഴ്സണ്‍ ആയശേഷം നടന്ന നഗരസഭാ കെട്ടിട ലേലത്തില്‍ മൊത്തം മുറികളുടെ 10 ശതമാനം എന്ന കണക്കില്‍ നോക്കുമ്പോള്‍ 6 മുറി നല്കേണ്ടിടത്ത് 8 മുറി നല്‍കുകയും രാമപുരം റോഡിനഭിമുഖമായി താഴത്തെ നിലയില്‍ കൗണ്‍സില്‍ 10 ലക്ഷം രൂപ അടിസ്ഥാന ലേലത്തുക നിശ്ചയിച്ചിരിക്കുന്ന 6 മുറികളില്‍ ഒരെണ്ണവും. സെന്റ്മേരീസ് റോഡിനഭിമുഖമായി താഴത്തെ നിലയില്‍തന്നെ ബാക്കി 3 മുറികള്‍ കൂടി അനുവദിക്കുകയുമാണ് ഉണ്ടായതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
10 വര്‍ഷമായി തുറക്കാത്ത മുറികളാണ് പട്ടികജാതി വിഭാഗത്തിന് നീക്കിവച്ചിരിക്കുന്നതെന്നും മുന്‍വശത്ത് അനുവദിച്ചു എന്നു പറയുന്ന കടമുറി തുറക്കാതെ കിടന്നതാണെന്നുമാണ് കൗണ്‍സിലറുടെ പരാതി.പുനര്‍ലേലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട മുറികള്‍ ആനുപാതികമായി അനുവദിക്കുക, അപ്രധാനമായ സ്ഥലത്ത് പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുറി നീക്കിവച്ച നടപടി പിന്‍വലിക്കുക, ജാതിവിവേചനം അവസാനിപ്പിക്കുക, നഗരസഭാരേഖയിലെ ദളിത് വിരുദ്ധപരാമര്‍ശം നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: