കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് ജീവിക്കാന്‍ മാന്യമായ വേതനം നല്‍കുമെന്ന ഉറപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. വേതനം ആവശ്യപ്പെട്ട് സമരാഹ്വാനം നടത്തിയ വ്യാപാരികളെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രവും സര്‍ക്കാര്‍ പയറ്റുകയാണെന്ന് റേഷന്‍ വ്യാപാരികള്‍ കുറ്റപ്പെടുത്തി.
വേതനത്തിനുവേണ്ടി പിടിവാശി കാണിച്ചാല്‍ റേഷന്‍ വിതരണം കുടുംബശ്രീയെയോ തൊഴിലുറപ്പുകാരെയോ ഏല്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതൊണ് റേഷന്‍ വ്യാപാരികളുടെ പരാതി.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നിശ്ചിത തുകയും കമ്മീഷനും അടങ്ങുന്ന നിരക്കാണ് നിശ്ചയിച്ചത്. പ്രതിമാസം 16500 രൂപ മുതല്‍ കമ്മീഷനുള്‍പ്പെടെ ലഭിക്കുന്ന രീതിയാണ് നടപ്പാക്കാനുദ്ദേശിച്ചത്. എന്നാല്‍, റേഷന്‍ വ്യാപാരിക്കും സെയില്സ്മാനുംകൂടി ഈ തുക അപര്യാപ്തമാണെന്ന് റേഷന്‍ വ്യാപാരികള്‍ കുറ്റപ്പെടുത്തി. ഇതേ തുടര്‍ന്നാണ് മാന്യമായ മാസവേതനം വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചത്.
വേതനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതിനെത്തുടര്ന്ന് റേഷന്‍ വ്യാപാരികള്‍ സ്റ്റോക്ക് ബഹിഷ്കരണമുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ്. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് (എകെആര്‍ആര്‍ഡിഎ)ഇക്കാര്യം കാണിച്ച് സര്‍ക്കാറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനും (കെഎസ്ആര്‍ആര്‍ഡിഎ) സര്‍ക്കാര്‍ നടപടിക്കെതിരെ സമരത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: