തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി മുഞ്ചിറ മഠം മൂപ്പില്‍ സ്വാമിയാര് ശ്രീപരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥയെ അവരോധിക്കുന്ന ചടങ്ങ് വീണ്ടും മാറ്റിവച്ചു. ഇന്നലെ നടക്കേണ്ട അവരോധക്രിയ മാറ്റിവച്ചതിന്റെ കാരണം ദുരൂഹമാണ്.
മുമ്പ് രണ്ടുതവണ അവരോധത്തിന്റെ തീയതി നിശ്ചയിച്ചിരുന്നെങ്കിലും എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന്റെ നിസ്സഹകരണം മൂലം രണ്ടു തവണയും മുടങ്ങുകയായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രണ്ടു മഠങ്ങളിലെ പുഷ്പാഞ്ജലി സ്വാമിയാന്മാരാണുള്ളത്. ശ്രീശങ്കരാചാര്യരുടെ ശിഷ്യനായ സുരേശ്വരന്‍ തൃശ്ശൂരില്‍ സ്ഥാപിച്ച നടുവില്‍ മഠത്തിനും ശങ്കരശിഷ്യനായ തോടകാചാര്യരുടെ പരമ്പരയില്‍പ്പെട്ട മുഞ്ചിറ മഠത്തിനും ആണ് ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി ചെയ്യാന്‍ അവകാശമുള്ളത്.
മുഞ്ചിറ മഠം മൂപ്പില്‍ സ്വാമിയാരോട് ക്ഷേത്രത്തിലെ ഉദ്യോഗസ്ഥന്മാര് കാട്ടുന്ന അനാദരവിനെതിരെ പ്രതിഷേധം വ്യാപകമാണ്. ഈ സംഭവം സനാതനധര്‍മത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി ആരോപിച്ചു. അവരോധം മുടങ്ങിയതില്‍ ശാന്തിക്കാര്‍ ഉള്‍പ്പടെ ഉള്ള ജീവനക്കാര്‍ക്കും കടുത്ത അസംതൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: