തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ ബഡ്സ് സ്കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ദുരിതബാധിതരുടെ ഭവനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് നടത്തിയ തെളിവെടുപ്പിനുശേഷമാണ് ദുരിത ബാധിതരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്.
ആശുപത്രികളിലെ ക്യൂ സമ്പ്രദായം ഒഴിവാക്കണം, ദുരിതബാധിതപ്രദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ജില്ലാ-താലൂക്ക് ആശുപത്രികളിലും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തണം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെ ജീവനക്കാര്‍ സ്ഥലംമാറിപ്പോയാല്‍ പകരക്കാരെ കാലതാമസം കൂടാതെ നിയമിക്കണം, ദുരിതബാധിതര്‍ക്ക് സൗജന്യമായി മരുന്നു നല്‍കണം, രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് ഫിസിയോതെറാപ്പി നല്കുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും ഉപകരണങ്ങളും ലഭ്യമാക്കണം, പുനരധിവാസം സാധ്യമാക്കുന്നതിനായി കൂടുതല്‍ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കണം, ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷണത്തിനുളള ഗ്രാന്റ് അടിയന്തരമായി വര്‍ധിപ്പിക്കണം.
വാഹനസൗകര്യം ഇല്ലാത്ത ബഡ്സ് സ്കൂളുകള്‍ക്ക് ഓരോ ജീപ്പ് അനുവദിക്കണം, ദുരിതബാധിതര്‍ക്കായി പ്രത്യേകഫണ്ട് ബജറ്റില്‍ വകയിരുത്തണം, ദുരിതബാധിതരായ കുട്ടികള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നവിധത്തില്‍ അവരെ സമരത്തിലോ പ്രതിഷേധ കൂട്ടായ്മയിലോ പങ്കെടുപ്പിക്കരുത്, ദുരിതബാധിതര്‍ക്കും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രത്യേകം ട്രൈബ്യൂണല്‍ രൂപീകരിക്കണം എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: