പൂവാര്‍: കാഞ്ഞിരംകുളം പ്രദേശത്ത് മോഷണം തുടര്‍ക്കഥയാകുന്നു. കുമിളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് വെള്ളി കിരീടവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ഒരു കാണിക്ക വഞ്ചി മുഴുവനോടെയും രണ്ടു കാണിക്ക വഞ്ചിയിലുണ്ടായിരുന്ന പണവും കവര്‍ന്നു.
ഇന്നലെ രാവിലെയാണ് ക്ഷേത്രത്തിന്റെ ഓഫിസിന്റെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. വിലപിടിപ്പുള്ള കല്ലു പതിപ്പിച്ച രണ്ടു വെള്ളി കിരീടം, കല്ലു പതിപ്പിക്കാത്ത ഒരു വെള്ളി കിരീടം, 20 സ്വര്‍ണ പൊട്ടുകള്‍, ഏഴ് സ്വര്‍ണത്താലി, രണ്ട് മുഖ ചാര്‍ത്തുകള്‍ എന്നിവ മോഷണം പോയി. മൂന്നു കാണിക്ക വഞ്ചികളില്‍ നിന്നു മാത്രം ഏതാണ്ട് ഇരുപതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. അതേസമയം ക്ഷേത്രത്തിലെ തങ്ക അങ്കി, വിലപിടിപ്പുള്ള വിളക്കുകള്‍ ഉള്‍പ്പടെയുള്ളവ നഷ്ടപ്പെട്ടിട്ടില്ല. വാതിലിനു ചുറ്റും മുളകു പൊടി വിതറിയിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൂവാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ അമ്പലങ്ങളിലും പള്ളിയിലും മോഷണം നടന്നിരുന്നു. പോലീസ് അനാസ്ഥയാണ് പ്രദേശത്ത് മോഷണം തുടര്‍ക്കഥയാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: