കൊച്ചി: മുന്‍മന്ത്രി എകെ ശശീന്ദ്രനെ കുടുക്കാന്‍ ഫോണ്‍ കെണി ഒരുക്കിയ കേസില്‍ സ്വകാര്യ ചാനല്‍ സിഇഒ ആര് അജിത് കുമാര്‍, ഇന്‍വെസ്റ്റിഗേഷന്‍ ടീം ലീഡര്‍ കെ ജയചന്ദ്രന് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ സുപ്രധാന തെളിവായ ടേപ്പ് കണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഈ രണ്ടു പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് സിംഗിള്‍ബെഞ്ച് വിശദീകരിച്ചു.
ന്യൂസ് കോ ഓര്‍ഡിനേറ്റര്‍ എംബി സന്തോഷ്, ന്യൂസ് എഡിറ്റര്‍മാരായ എസ്വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇതിനിടെ ഏപ്രില്‍ അഞ്ചിന് സി.ഇ.ഒ അജിത് കുമാറടക്കമുള്ള അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തതോടെയാണ് ഇവര്‍ ജാമ്യാപേക്ഷ നല്‍കിയത്.
സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ള നിയമപരിധിക്കുള്ളില്‍ നിന്നാണ് വാര്‍ത്ത നല്‍കിയതെന്നും മന്ത്രിയുമായി സംസാരിച്ച വനിതാ ജീവനക്കാരിയോട് അദ്ദേഹം സുഖകരമല്ലാത്ത തരത്തില്‍ സംസാരിച്ചതോടെയാണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തതെന്നുമായിരുന്നു ചാനല്‍ പ്രവര്‍ത്തകരുടെ ഹര്‍ജിയിലെ വാദം. എന്നാല്‍ എകെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത ആഡിയോ ടേപ്പ് ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
അജിത് കുമാറിന്റെയും ജയചന്ദ്രന്റെയും നിര്‍ദേശപ്രകാരമാണ് വീഡിയോ എഡിറ്റ് ചെയ്തതെന്ന് ചാനലിലെ വീഡിയോ എഡിറ്റര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസിലെ മറ്റുള്ള പ്രതികള്‍ക്ക് 50,000 രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യവുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഇതോടൊപ്പം ചാനല്‍ ചെയര്മാന് സാജന് വര്‍ഗീസ്, ന്യൂസ് കോ ഓര്‍ഡിനേറ്റര്‍ ഋഷി കെ മനോജ്, ന്യൂസ് എഡിറ്റര്‍ മഞ്ജിത്ത് വര്‍മ്മ, ന്യൂസ് റീഡര്‍ ലക്ഷ്മി മോഹന്‍ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യവും സിംഗിള്‍ബെഞ്ച് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: