തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്കാന് ഉന്നതതലയോഗം തീരുമാനിച്ചു. എന്നാല്‍, പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചുള്ള പടക്കങ്ങള്‍ അനുവദിക്കില്ല. സുരക്ഷിതമായ മറ്റ് ക്ലോറൈഡുകള്‍ ഉപയോഗിച്ചുള്ള വെടിമരുന്നുകള്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്ന് യോഗത്തിനുശേഷം പൂരത്തിന്റെ ചുമതല കൂടി കൈകാര്യം ചെയ്യുന്ന കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
ടൂറിസം മന്ത്രി എ.സി.മൊയ്തീന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. എക്സ്പ്ലോസീവ് വിഭാഗം ഉന്നത ഉദ്യോഗസ്ഥരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ നിര്‍ദേശം സ്വീകാര്യമാണെന്ന് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു. വെടിക്കെട്ടിന് എക്സ്പ്ലോസീവ് വിഭാഗം ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കും.
കേന്ദ്ര നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് സുരക്ഷിതമായി വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് ഒരു വീഴ്ചയും വരാത്ത രീതിയില്‍ സുഗമവും ഗംഭീരവുമായി പൂരം നടത്തും. പൊട്ടാസ്യം ക്ലോറൈഡ് ഒഴിവാക്കിയായിരിക്കും ഏതുതരം പടക്കങ്ങളും നിര്‍മ്മിക്കുക. പടക്കങ്ങള്‍ക്ക് ഒന്നും തന്നെ നിരോധനമില്ല, മറിച്ച് അതില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് ആണ് നിരോധിച്ചിട്ടുളളത്. വീര്യം കുറഞ്ഞ മറ്റു പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പടക്കങ്ങള്‍ നിര്‍മ്മിക്കാം.
സര്‍ക്കാര്‍ അംഗീകാരം വാങ്ങി ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നീ പടക്കങ്ങള്‍ ഉപയോഗിക്കാം. ഒരാഴ്ച സമയത്തില്‍ ഇവയ്ക്കുളള ലൈസന്‍സ് കൈക്കലാക്കാം. വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്നതിന് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തും. വെടിക്കെട്ടിലെ പ്രധാന ഇനമായ കുഴിമിന്നലും മറ്റും നിര്‍മിക്കുന്നതിന് മുമ്പ് നിര്‍മ്മാണ സാമഗ്രികള്‍ ശിവകാശിയില്‍ പരിശോധന നടത്തും. പൂരം അടുത്ത സാഹചര്യത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് കൊടുക്കാന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെടിക്കെട്ടിന് ആവശ്യമായ സാമ്പിളുകള്‍ ശിവകാശിയില്‍ കൊണ്ടുപോയി നല്കിയാല് ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കാമെന്ന് എക്സ്പ്ലോസീവ് വിഭാഗം ഉദ്യോഗസ്ഥര്‍ ഉത്സവ കമ്മിറ്റിക്കും സര്‍ക്കാരിനും ഉറപ്പ് നല്കി.
പൂരം നടത്തുന്ന രണ്ടു കമ്മിറ്റികള്‍ക്കും 2000 കിലോഗ്രാം വരെ സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിന് ലൈസന്‍സുണ്ട്. കൂടാതെ അതിനൂതന സുരക്ഷാ സൗകര്യങ്ങള്‍ രാജ്യത്ത് തന്നെ ആദ്യമെന്ന നിലയില്‍ ഇത്തവണ പൂരത്തിന് സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ട്.എച്ച്വിഎല്ആര് മോണിറ്റര്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് സിസ്റ്റം പ്രവര്‍ത്തിച്ച് തീ അണയ്ക്കുന്ന സംവിധാനം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കും. സുരക്ഷാക്രമീകരണത്തിനായി പ്രത്യേകം ബാരിക്കേഡുകള്‍ സ്ഥാപിക്കും. സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേകം ലുമിനസ് ജാക്കറ്റ് ഉണ്ടായിരിക്കും. അതിവേഗം തീപിടിത്തം നിയന്ത്രണവിധേയമാക്കുന്നതിനും നിര്‍ത്തുന്നതിനും ക്വിക്മാച്ച്ഫ്യൂസ് സിസ്റ്റം ഘടിപ്പിക്കും. എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നതിന് രണ്ടു കമ്മിറ്റികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി സൂചിപ്പിച്ചു.
സുരക്ഷാ നടപടികളുടെ ഭാഗമായി റിസ്ക് അസെസ്മെന്റ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ എന്നിവ കളക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കും. പൂരകമ്മിറ്റിക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തൃശൂര്‍ പൂരത്തിന്റെ രണ്ട് ദേവസ്വം ഭാരവാഹികളുടെയും വെടിക്കെട്ട് നിര്‍മ്മാണ പ്രതിനിധികളുടെയും യോഗം കളക്ടര്‍ വിളിച്ച് ചേര്‍ക്കും.
യോഗത്തില്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് എക്സ്പ്ലോഷന് ഡോ.വേണുഗോപാല്‍, എക്സ്പ്ലോഷന് ഡെപ്യൂട്ടി കണ്ട്രോളര് കന്തസ്വാമി, കുല്‍ക്കര്‍ണി, ചീഫ്സെക്രട്ടറി നളിനിനെറ്റോ, റവന്യുസെക്രട്ടറി പി.എച്ച്.കുര്യന്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: