തിരുവനന്തപുരം: ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കില്‍ കെ.എം. മാണിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമായിരുന്നോ എന്ന് വിജിലന്‍സ് കോടതി. ബാര്‍ കോഴക്കേസ് അന്വേഷണം വിജിലന്‍സ് ഡയറക്ടറായിരിക്കെ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ജഡ്ജ് എ. ബദറുദ്ദീനാണ് വിജിലന്‍സ് ലീഗല്‍ അഡൈ്വസറെ രൂക്ഷമായി വിമര്‍ശിച്ച് ഇത്തരം നിരീക്ഷണം നടത്തിയത്.
ബാര്‍ കോഴക്കേസില്‍ നിരവധി തെളിവുകള്‍ മുമ്പിലുണ്ടായിട്ടും അന്വേഷണ ഉദ്യോഗസ്ഥനോട് അതൊന്നും പരിഗണിക്കേണ്ടെന്ന് ശങ്കര്‍ റെഡ്ഡി എന്തിനാണ് പറഞ്ഞത്? ബാര്‍ മുതലാളിമാരുമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്. സുകേശന് വഴിവിട്ട ബന്ധമുണ്ടെന്ന് ശങ്കര്‍ റെഡ്ഡി പറഞ്ഞത് എന്തിനാണ്? ഇത് എന്തുകൊണ്ട് തെളിയിച്ചില്ല? അന്വേഷണ റിപ്പോര്‍ട്ട് പെന്‍ ഡ്രൈവിലാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഡിജിപി പറഞ്ഞത് എന്തിനെന്നും കോടതി ചോദിച്ചു.
വലയില്‍ കുടുങ്ങുന്ന വമ്പന്മാരെ പിടിക്കാന്‍ വിജിലന്‍സ് ഭയപ്പെടുന്നുണ്ടോ? ജാഗ്രതയോടും കാര്യക്ഷമതയോടും കേസ് അന്വേഷിക്കാത്തതെന്തേ? എന്നും കോടതി ചോദിച്ചു. എന്നാല്‍ ശങ്കര്‍ റെഡ്ഡി അന്വേഷണത്തെ അട്ടിമറിച്ചിട്ടില്ലെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ബോധിപ്പിച്ചു. ഡിജിപിക്ക് അന്വേഷണത്തില്‍ ഇടപെടാമെന്നും ശങ്കര്‍ റെഡ്ഡി എന്ത് ഇടപെടലാണ് നടത്തിയതെന്ന് അറിയില്ലെന്നും ലീഗല്‍ അഡൈ്വസര്‍ പറഞ്ഞതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കാര്യങ്ങള്‍ പഠിച്ചു മാത്രമേ പറയാവൂ എന്നും ഓരോ ദിവസവും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെങ്കില്‍ പറയുന്നതെല്ലാം റിക്കോര്‍ഡ് ചെയ്യേണ്ടി വരുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കൂടുതല്‍ വാദം കേള്‍ക്കുന്നതിന് കേസ് 19 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: