കളമശേരി: മെട്രോറെയില്‍ നിര്‍മ്മാണം മൂലം നഗരസഭ പ്രദേശത്തെ റോഡുകള്‍ക്കും കാനകള്‍ക്കും മറ്റുമുണ്ടായ തകരാറുകള്‍ വിലയിരുത്താന്‍ മെട്രോ ഉദേ്യാഗസ്ഥരും നഗരസഭയും സംയുക്തമായി ദേശീയ പാതയില്‍ പരിശോധന നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്ററുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ ഒന്‍പതരയ്ക്ക് ആരംഭിച്ച പരിശോധന മൂന്ന് മണിക്കാണ് അവസാനിച്ചത്. ഡിഎംആര്‍സി, കെഎംആര്‍എല്‍ ഉദേ്യാഗസ്ഥരും നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദേ്യാഗസ്ഥരും വിവിധ പ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരും പരിശോധനയില്‍ പങ്കെടുത്തു.
നോര്‍ത്ത് കളമശേരിയിലെ മെട്രോ സ്റ്റേഷന് മുന്നില്‍ നിന്നാണ് തുടങ്ങിയത്. ഇടപ്പള്ളി ലുലു മാള്‍ വരെ ദേശീയപാതക്കരികിലെ കാനകളും നടപ്പാതകളും റോഡുകളും പരിശോധിച്ചു. പലയിടങ്ങളിലും കാന മണ്ണ് മൂടി കിടക്കുന്നതായും സ്ലാബുകള്‍ തകര്‍ന്നിരിക്കുന്നതായും കണ്ടെത്തി.
നോര്‍ത്ത് കളമശേരിയിലെ മെട്രോ സ്റ്റേഷനിലേക്ക് കയറുന്ന പടവുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കാനയ്ക്ക് മുകളിലാണ്. ഇരു വശവും വലിയ മാന്‍ ഹോളുകള്‍ നിര്‍മ്മിക്കാമെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു. പത്തടിപ്പാലം മെട്രോ സ്റ്റേഷന് മുന്നിലും കാനയ്ക്ക് മുകളില്‍ കട്ട വിരിച്ചു. ഇവിടെ ആറ് മീറ്റര്‍ ഇടവിട്ട് മാന്‍ ഹോളുകള്‍ നിര്‍മ്മിക്കാന്‍ നഗരസഭ നിര്‍ദേശം നല്കി. തൂമ്പുങ്കല്‍ തോട്ടില്‍ മണ്ണ് മൂടി കിടക്കുന്നത് നീക്കം ചെയ്യാനും മൂലേപ്പാടത്ത് നിന്ന് ദേശീയ പാതയ്ക്കടിയിലൂടെയുള്ള തോട് ശുചീകരിക്കാനും മെട്രോ അധികൃതരോട് ആവശ്യപ്പെട്ടു. പത്തടിപ്പാലത്ത് ദേശീയ പാതയ്ക്ക് കുറുകെയുള്ള കലുങ്ക് ഉയര്‍ത്തി നിര്‍മ്മിക്കാമെന്ന് മെട്രോ അധികൃതര്‍ നേരത്തേ പറഞ്ഞിരുന്നു. ഉടന്‍ നിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകാറുള്ള ടിവിഎസ് കവല, യൂണിവേഴ്സിറ്റി ജംങ്ഷന്, പത്തടിപ്പാലം, കൂനംതൈ, ടോള്‍ഗേറ്റ് എന്നിവടങ്ങളിലെ കാനകള്‍ പൂര്‍ണ്ണമായും മണ്ണ് മൂടി കിടക്കുകയാണ്.
സ്ലാബുകളും തകര്‍ന്ന നിലയിലാണ്. ഈ ഭാഗങ്ങളില്‍ ശുചീകരണം നടത്താനും തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലുലു മാളിന് എതിര്‍വശത്ത് ഇടപ്പള്ളി തോടിന് കുറുകെയുള്ള വാക്ക് വേയില്‍ നിന്ന് കാല്‍നടയാത്രക്കാര്‍ക്കായി ഫുട്പാത്ത് നിര്‍മ്മിക്കേണ്ട സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി നിര്‍മ്മാണം നടത്തിയിരിക്കുന്നതായി സംഘം നിരീക്ഷിച്ചു. കൂടാതെ മെട്രോ നിര്‍മ്മാണം മൂലം ഇടപ്പള്ളി തോട് പൂര്‍ണ്ണമായും മണ്ണ് മൂടി നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. തോടില്‍ നിന്ന് അടിയന്തരമായി മണ്ണ് നീക്കാന്‍ നഗരസഭ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം കാന ശുചീകരണമടക്കമുള്ള എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കണമെന്നാണ് നഗരസഭ മെട്രോ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എ കെ ബഷീര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സബീന ജബ്ബാര്‍, കൗണ്‍സിലര്‍മാരായ മാര്ട്ടിന് തായങ്കേരി, കൃഷ്ണകുമാര്‍, ടി ആര് ബിജു, എന്‍ രവി, സാദിക്ക്, ലൈബി ബാബു, എ എ പരീത്, ബിന്ദു മനോഹരന്, നഗരസഭ അസി. എന്‍ജീനീയര്‍ അമല്‍ കെ സജീവ്, ഓവര്‍സിയര്‍മാരായ രാംകുമാര്‍, ലെനിന് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: