ആലുവ: സിവില്‍ സ്റ്റേഷന് റോഡില്‍ ബിവറേജ്സ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന കേന്ദ്രം ജനങ്ങള്‍ക്ക് ദുരിതമാകുന്നു. കാല്‍നട യാത്രയും വാഹന യാത്രയുമെല്ലാം ദുസഹമായതിന് പുറമെ രാപകല്‍ മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നാണ് ആക്ഷേപം. ആലുവയിലും സമീപ പ്രദേശങ്ങളിലെയും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വരെ സുപ്രീം കോടതി ഉത്തരവിലൂടെ പൂട്ടി. നഗരത്തിലെ ഏക കള്ളുഷാപ്പും അടച്ചു. ഇതോടെയാണ് ബിവറേജസില്‍ തിരക്കേറിയത്.
താലൂക്ക് ഓഫീസ്, വിദ്യഭ്യാസ ജില്ല ഓഫീസ്, ഉപജില്ല ഓഫീസ്, വാഹന വകുപ്പ് ഓഫീസ്, സിവില്‍ സപ്ലൈ ഓഫീസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങി നിരവധി ഓഫീസുകള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ എക്സൈസ് വകുപ്പിന്റെ വിവിധ ഓഫീസുകളും വെയര്‍ഹൗസിംഗ് കോര്‍പ്പേറഷന്റെ ഗോഡൗണും ഓഫീസും ഈ ഭാഗത്താണ്. നഗരസഭ ലൈബ്രറിയും എസ്എന്‍ഡിപി യോഗം യൂണിയന് ഓഫീസും ഇവിടെയാണ്. കൂടാതെ നിരവധി ആശുപത്രികളും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് ഈ ഭാഗത്തേക്ക് വരുന്നത്. ഇവരെല്ലാവരും മദ്യപന്മാരുടെ ശല്യത്താല്‍ ബുദ്ധിമുട്ടുകയാണ്.
മദ്യശാലയില്‍ നിന്ന് മദ്യം കൂടുതലായി വാങ്ങി ഇവിടെ വച്ചുതന്നെ ചില്ലറ കച്ചവടം നടത്തുന്നവരും ഇവിടെയുണ്ട്. മദ്യം കുടിക്കുന്നവര്‍ ഇതിലേ കടന്നുപോകുന്നവരെ ചീത്തവിളിക്കലും ഉപദ്രവിക്കലും പതിവാണ്. ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചും ഇത്തരം അനധികൃത മദ്യകച്ചവടം നടക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അധികൃതര്‍ ഇക്കാര്യത്തില്‍ അനാസ്ഥ തുടരുകയാണ്. എക്സൈസ് വിഭാഗത്തിന്റെ ജില്ലാതല പ്രത്യേക സ്ക്വാഡ് വരെ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചിട്ടും അനധികൃത മദ്യവില്പനക്കാരെ പിടികൂടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: