കൊച്ചി: ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണയില്‍ ക്രൈസ്തവര്‍ ഇന്നു പെസഹാ വ്യാഴം ആചരിക്കും. ദേവാലയങ്ങളില്‍ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും. പരമ്പരാഗത ആചാരമായ പെസാഹാ അപ്പം മുറിക്കല്‍ ദേവാലയങ്ങളിലും വീടുകളിലും നടക്കും.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു ശുശ്രൂഷകള്‍. ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, പൂര്‍ണദിന ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ 7.30ന് ആരംഭിക്കും. ആഘോഷമായ തൈലപരികര്‍മ പൂജ, അതിരൂപതയിലെ എല്ലാ വൈദികരും ചേര്‍ന്നു സമൂഹബലിയില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം 5.30ന് തിരുവത്താഴപൂജ, വചനപ്രഘോഷണം, കാലുകഴുകല്‍ ശുശ്രൂഷ, പൊതുസ്ത്രോത കാഴ്ച. രാത്രി 12 വരെ ആരാധന.
ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 10.30ന് തൈലം വെഞ്ചരിപ്പ്, പൗരോഹിത്യ വാഗ്ദാന നവീകരണം എന്നിവയ്ക്കു കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിനു തിരുവത്താഴ ദിവ്യബലി, കാലുകഴുകല്‍, ദിവ്യകാരുണ്യ സ്വീകരണം, ദിവ്യകാരുണ്യ പ്രദക്ഷിണം. രാത്രി 12 വരെ ആരാധന.
കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ രാവിലെ 6.30ന് ആരംഭിക്കുന്ന പെസഹാ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ രാവിലെ 6.30ന് പെസഹാ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ദിവ്യബലി, പ്രസംഗം, തുടര്‍ന്ന് ആരാധന. വൈകുന്നേരം ഏഴിനു പൊതു ആരാധന, അപ്പം മുറിക്കല്‍. വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം മുഖ്യകാര്‍മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: