പത്തനാപുരം: ആശുപത്രിയിലേക്കുള്ള യാത്ര അന്ത്യയാത്രയായി. രോഗിയുമായി പോയ ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേവന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് രോഗിയും രണ്ട് കുടുംബാംഗങ്ങളടക്കം നാലുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ മകളെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ല.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ചികിത്സയ്ക്കായി കൊണ്ടുപോയ പത്തനാപുരം കടയ്ക്കാമണ്‍ സുധീര്‍ മന്‍സിലില്‍ ഫാത്തിമാബീവി(80), ഇവരുടെ ചെറുമകന് കുണ്ടയം മലങ്കാവ് ലക്ഷം വീട്ടില്‍ മുഹമ്മദ് ഷരീഫ്(30), ഷെരീഫിന്റെ സഹോദരി ഇടത്തറ സ്വദേശിനി സബീന(35), ആംബുലന്‍സ് ഡ്രൈവര്‍ പത്തനാപുരം പിടവൂര്‍ പുല്ലാഞ്ഞിമൂട്ടില്‍ വീട്ടില്‍ സുബിന്‍കോശി (32) എന്നിവരാണ് മരിച്ചത്. ഫാത്തിമബീവിയുടെ മകളും മരിച്ച ഷെരീഫിന്റെയും സബീനയുടേയും പിതൃസഹോദരിയുമായ ഹാജിറബീവിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ കുന്നിക്കോട് പച്ചിലവളവില്‍ ഇന്നലെ രാവിലെ പതിനൊന്നിനാണ് അപകടം നടന്നത്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തലയിലെ ഞരമ്പ് പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫാത്തിമാബീവിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് ചികിത്സക്കായി കൊണ്ടുപോകുമ്പോഴാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ആംബുലന്‍സ് എതിരെ ഇറക്കമിറങ്ങിവന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
സബീന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടസമയത്ത് ആംബുലന്‍സിന്റെ ബീക്കണ്‍ലൈറ്റ് പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. തോമസ് കോശി- എലിസബത്ത് ദമ്പതികളുടെ മകനാണ് മരിച്ച സുബിന് കോശി. സഹോദരി സൂസന്. ഷാജഹാന്-സുല്‍ഫത്ത് ദമ്പതികളുടെ മക്കളാണ് മരിച്ച ഷെരീഫും സബീനയും. റജീനയാണ് ഷെരീഫിന്റെ ഭാര്യ. റഹിയാന്‍, ഫാത്തിമ എന്നിവര്‍ മക്കളാണ്. ഷംനാദാണ് സബീനയുടെ ഭര്‍ത്താവ്. ഷാഹിദ്, ഷാഹിത്, ഷാഹില എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: