കുട്ടനാട്: കടുത്ത വേനലും ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യവും കുട്ടനാട്ടില്‍ കടുത്ത കുടിവെളള ക്ഷാമത്തിന് ആക്കം കൂട്ടുമ്പോള്‍ മിനറല്‍ വാട്ടറാണ് കുട്ടനാട്ടിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്രയം. എന്നാല്‍ ഇത്തരത്തില്‍ വിതരണം ചെയ്യുന്ന മിനറല്‍വാട്ടര്‍ കൃത്യമായ രീതിയിലല്ല പായ്ക്ക് ചെയ്യുന്നതും വിതരണം നടക്കുന്നതുമെന്നാണ് ആരോപണമുയരുന്നത്.
അര്‍ബുദ രോഗമടക്കം പടര്‍ന്നു പിടിക്കുന്ന കൈനകരി ഉള്‍പ്പടെ ഉള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന മിനറല്‍ വാട്ടര്‍ എത്രകണ്ട് അണുവിമുക്കത്തമാണെന്ന സംശയമാണ് പൊതുജനത്തെ ആശങ്കയിലേയ്ക്ക് നയിക്കുന്നത്. നിറച്ച് സീല്‍ ചെയ്ത് തരുന്ന കണ്ടെയ്നറുകളില്‍ പലപ്പോഴും നിറച്ച സ്ഥലമോ തീയതിയോ എത്ര നാള് ഉപയോഗിക്കാമെന്നോ തുടങ്ങിയ വിവരങ്ങള്‍ പലപ്പോഴും കാണാറില്ല. വെള്ളത്തിന്റെ ഗുണമേന്മയിലും വ്യത്യസ്ഥതയും കണ്ടു വരുന്നു കടുത്ത വേനല്‍സീസണില്‍ കുട്ടനാട്ടിലെ നാട്ടിന് പുറങ്ങളില്‍ വെള്ളക്കച്ചവടക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പോ ബന്ധപ്പെട്ട അധികൃതരോ വെള്ളത്തിന്റെ ഗുണമേന്മയോ മറ്റ് ദോഷങ്ങളോ കണ്ടെത്തുവാന്‍ തയാറായിട്ടില്ല. കുപ്പി വെളള വിതരണക്കാര്‍ അംഗീകൃത വ്യാപാരികളാണോ എന്നും ഇവര്‍ വിതരണം ചെയ്യുന്ന വെള്ളം ഗുണമേന്മയുള്ള താണോയെന്നും പരിശോധിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: