കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഭാഗമായി സേവാഭാരതി മെഡിക്കല്‍ കോളജ് യൂണിറ്റ് മെഡിക്കല്‍ കോളജിലെ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സമൂഹത്തിലെ നിര്‍ധനര്‍ക്കുമായി വിഷു സദ്യയൊരുക്കി. രാവിലെ 10ന് ആരംഭിച്ച സദ്യ വൈകീട്ട് മൂന്ന് വരെ തുടര്‍ന്നു. അയ്യായിരത്തിലേറെ ആളുകള്‍ സദ്യയില്‍ പങ്കെടുത്തു. കിടപ്പ് രോഗികള്‍ക്ക് പാര്‍സലായി സദ്യ എത്തിക്കാനായി പ്രത്യേക കൗണ്ടറും ഒരുക്കിയിരുന്നു. അസുഖം മൂലം വിഷു ആഘോഷവും വിഷു സദ്യയും മുടങ്ങി എന്നു കരുതിയിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി സേവാഭരതിയുടെ വിഷു സദ്യ ലഭിച്ചത് വയറിനെയും മനസ്സിനെയും ഒരു പോലെ നിറച്ചുവെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. മഞ്ച് സ്റ്റാര്‍ സിംഗര്‍ സെമിഫൈനലിസ്റ്റ് കീര്‍ത്തന ആഘോഷ പരിപോടികള്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി മെഡിക്കല്‍ കോളജ് യൂണിറ്റ് പ്രസിഡന്റ് ഡോ. ബി.പി. ശേഖരന് അദ്ധ്യക്ഷത വഹിച്ചു. കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്. മധു മുഖ്യപ്രഭാഷണം നടത്തി. സര്വ്വേപി സുഖിനഃ സന്തു എന്ന പ്രാര്‍ത്ഥനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവാഭാരതി എന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം, ദുഃഖം, അസുഖം എന്നിവക്ക് ജാതിയും മതവും രാഷട്ീയവും ഒന്നും തന്നെയില്ല. അവശനെ പൂജിക്കുന്നതാണ് യഥാര്‍ത്ഥ ഈശ്വര പൂജ. ആഹ്ലാദ മുഹൂര്‍ത്തങ്ങളില്‍ നിന്നും ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ക്ക് സാന്ത്വന സ്പര്‍ശമാണ് സേവാഭാരതി വിഷു ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഇരുനൂറ്റി അന്‍പതോളം നിര്‍ധന കുടുംബങ്ങള്‍ക്ക് വിഷുകിറ്റ് വിതരണം ചെയ്തു. സമൂഹത്തിലെ വിവിധ മേഖലയില്‍ മികവ് തെളിയിച്ച പ്രമുഖ വ്യക്തികളെ ആദരിച്ചു. സേവാഭാരതി ജില്ലാഅദ്ധ്യക്ഷന്‍ ഡോ. പി. രാമകൃഷ്ണന്, ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് കെ. സര്‍ജിത്ത് ലാല്‍, ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്, സ്വാഗതസംഘം ചെയര്മാന് ശ്രീനിവാസന്, സേവാഭാരതി മെഡിക്കല്‍ കോളജ് യൂണിറ്റ് സെക്രട്ടറി സുധീഷ് തുടങ്ങിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: