പുതുക്കാട്: വ്യാഴാഴ്ച വൈകീട്ട് അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും തൃക്കൂരില്‍ വ്യാപക നാശനഷ്ടം.നൂറിലേറെ നേന്ത്രവാഴകള്‍ ഒടിഞ്ഞു വീണു. മരങ്ങള്‍ കടപുഴകി വൈദ്യുതി കമ്പികള്‍ പൊട്ടിവീണു.തൃക്കൂര് ഗ്രാമപഞ്ചായത്തംഗം എം.എം.അജിത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന അമ്പത് നേന്ത്രവാഴകളും,ചാഴൂര്‍ പ്രീത, മേലേടത്ത് ചാക്കേരു എന്നിവരുടെ നേന്ത്രവാഴകളും കാറ്റില്‍ ഒടിഞ്ഞ് വീണു.പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപം പ്ലാവ് കടപുഴകി വൈദ്യുതി കമ്പികള്‍ പൊട്ടിവീണു.റോഡിലേക്ക് പ്ലാവ് വീണതു മൂലം അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.തൃക്കൂര് പഞ്ചായത്തിന്റെ ഹി ടാക്സി പദ്ധതിയില്‍ നല്കിയ പുതിയ ഓട്ടോടാക്സിക്ക് മുകളില്‍ തേക്ക് മരം വീണ് വാഹനം ഭാഗീകമായി തകര്‍ന്നു.കല്ലൂര്‍ മച്ചാടന്‍ ലാലുവിന്റെ ഓട്ടോ ടാക്സിയാണ് തകര്‍ന്നത്.കല്ലൂര്‍ പൂണിശ്ശേരി മേഖലയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര മേഞ്ഞ ഷീറ്റുകള്‍ പറന്നു പോയി. തൃക്കൂര് എസ്എംഎസ് റോഡിലും മരം കടപുഴകി വീണ് വൈദ്യുത പോസ്റ്റ് തകര്‍ന്നു. പലയിടങ്ങളിലും മരങ്ങള്‍ വീണ് വൈദ്യുതകമ്പികള്‍ പൊട്ടിവീണതോടെ മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: