ന്യൂദല്‍ഹി: കേരളത്തിലെ മാര്‍ക്സിസ്റ്റ് ക്രൂരതയുടെ ഇരകള്‍ ആശങ്കകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് മുന്നില്‍. കണ്ണൂരില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ബന്ധുക്കളും അക്രമത്തിനിരയായവരും ദല്‍ഹിയിലെ വസതിയിലെത്തിയാണ് രാജ്നാഥിനെ കണ്ടത്. സിപിഎമ്മിന്റെയും പോലീസിന്റെയും ഭീഷണി നിലനില്‍ക്കുന്നതായി ഇവര്‍ പരാതിപ്പെട്ടു. അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നല്കി.
പോലീസ് കേസ് അട്ടിമറിക്കുകയാണെന്ന് പയ്യന്നൂരില്‍ കൊല്ലപ്പെട്ട ബിഎംഎസ് നേതാവ് രാമചന്ദ്രന്റെ മകള്‍ ദേവാംഗന പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കുന്നില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. നീതി ഉറപ്പാക്കാന്‍ കേസ് സിബിഐ അന്വേഷിക്കണമെന്നും ദേവാംഗന ആവശ്യപ്പെട്ടു. അച്ഛന്റെ കൊലപാതകത്തിലെ മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അണ്ടല്ലൂര്‍ സന്തോഷിന്റെ മകള്‍ വിസ്മയ ചൂണ്ടിക്കാട്ടി.
കൊലപാതകത്തില്‍ പങ്കുള്ള പ്രധാനപ്പെട്ട സിപിഎം നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. സിപിഎം പ്രവര്‍ത്തകരെപ്പോലെ പോലീസും ഉപദ്രവിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുകൂടിയായ ശിവദ പറഞ്ഞു. ഓരോരുത്തരുടെയും പരാതികള്‍ നേരിട്ട് കേട്ട രാജ്നാഥ് സിങ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്കി. സര്‍ക്കാരും പാര്‍ട്ടിയും കേരളത്തിലെ ഇരകള്‍ക്കൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സിഇഒ എന്‍. വേണുഗോപാല്‍, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍, പയ്യന്നൂരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ ഭാര്യ രജനി, മകന് ദേവദത്ത്, പിണറായിയില്‍ കൊല്ലപ്പെട്ട രമിത്തിന്റെ അമ്മയും ഉത്തമന്റെ ഭാര്യയുമായ നാരായണി, അക്രമത്തിനിരയായ ശ്രീധരന്, ഷാജി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: