ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പഴിപറയുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത ഭിന്നത. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് തന്റെ വിജയത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങിന്റെ നിലപാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം ദേശീയ നേതാക്കള്‍ക്ക് ശക്തമായ തിരിച്ചടിയായി.
തെരഞ്ഞെടുപ്പ് യന്ത്രത്തില്‍ ബിജെപിക്ക് കൃത്രിമത്വം കാണിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ താന്‍ പഞ്ചാബില്‍ അധികാരത്തിലെത്തുമായിരുന്നില്ലെന്ന് അമരീന്ദര്‍സിങ് പ്രതികരിച്ചു. അകാലി-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി 117ല്‍ എഴുപത്തിയേഴ് സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് പഞ്ചാബ് പിടിച്ചത്.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയിലുള്ള പ്രതിപക്ഷ സംഘം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പരാതി നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി കൃത്രിമം കാണിച്ചെന്നായിരുന്നു സോണിയയുടേയും കൂട്ടരുടേയും പരാതി. എന്നാല്‍ വീരപ്പമൊയ്ലി അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി. ഇതിന് പുറമേ ഉപതെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തില്‍ രണ്ടു സീറ്റും മധ്യപ്രദേശില്‍ ഒരു സീറ്റും കോണ്‍ഗ്രസിന് ലഭിച്ചത് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയിട്ടാണോയെന്ന് പാര്‍ട്ടി മറുപടി പറയേണ്ടി വരുമെന്നും അഭിപ്രായവ്യത്യാസമുള്ള നേതാക്കള്‍ പറയുന്നു. അതിനിടെ കര്‍ണ്ണാടകയില്‍ നല്ല വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചതെന്നും അതിനാലാണ് കോണ്‍ഗ്രസ് വിജയിച്ചതെന്നുമുള്ള വിചിത്ര വാദവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.
വോട്ടിങ് യന്ത്രത്തിനല്ല, പാര്‍ട്ടിക്കാണ് തകരാര്‍ എന്ന് മൊയ്ലി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടികളല്ല, ജനങ്ങളാണ് യന്ത്രത്തിനെതിരെ പരാതി പറയേണ്ടതെന്നും മൊയ്ലി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍ വലിയ എതിര്‍പ്പിനാണ് വോട്ടിങ് യന്ത്ര വിഷയം കാരണമായത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും സംഘടിതമായി നടത്തിയ കുപ്രചരണം ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക്. ബിജെഡി അടക്കമുള്ള പാര്‍ട്ടികളും കോണ്‍ഗ്രസ്-ആപ്പ് പ്രചാരണത്തിനെതിരെ രംഗത്തെത്തി.
എന്നാല്‍ വോട്ടിങ് യന്ത്രത്തിനെതിരെയുള്ള എല്ലാ കുപ്രചരണങ്ങളെയും തള്ളിക്കളഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്യ പരിപാടി നടത്തി യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.
തെര. കമ്മീഷനും കേന്ദ്രത്തിനും നോട്ടീസ്
ന്യൂദല്‍ഹി: വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടെന്ന ആരോപണം ഉന്നയിച്ച് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്ജിയിന്മേല് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്. വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
പി.ചിദംബരം, കപില്‍ സിബല്‍, മനു അഭിഷേക് സിങ്വി, കല്യാണ്‍ ബാനര്‍ജി, സതീഷ് ചന്ദ്രമിശ്ര തുടങ്ങിയ പ്രതിപക്ഷ എംപിമാരായിരുന്നു അഭിഭാഷകരുടെ റോളില്‍ സുപ്രീംകോടതിയില്‍ ഹാജരായത്. ലോകത്തെങ്ങും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന കപില്‍ സിബലിന്റെ വാദത്തെ, താങ്കളുടെ പാര്‍ട്ടിയാണ് വോട്ടിങ് യന്ത്രം നടപ്പാക്കിയതെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ഓര്‍മ്മിപ്പിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വന്നതോടെയാണ് ബൂത്ത് പിടുത്തവും കള്ളവോട്ടും ഒരു പരിധിവരെ നിന്നതെന്ന് ചിദംബരത്തിന്റെ വാദത്തിന് മറുപടിയായി കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: