പാലാ: പാലാ നഗരസഭയുടെ ദളിത് വിരുദ്ധനിലപാടില്‍ പ്രതിഷേധിച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്ന 6-ാം വാര്‍ഡ് കൗണ്‍സിലറും പിന്നാക്ക വിഭാഗ പ്രതിനിധിയുമായ മധുവിന് ഹിന്ദുഐക്യവേദിയുടെ പിന്തുണ.
പട്ടികജാതിക്കാരനെ എല്ലാക്കാലവും പിന്നില്‍ നിര്‍ത്താമെന്ന് നഗരസഭാദ്ധ്യക്ഷ കരുതുന്നുണ്ടെങ്കില്‍ അത് നടപ്പില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. ആര്.ശിവരാജന്. പിന്നാക്കസമുദായത്തെ അടിച്ചമര്‍ത്തി ഒരുഭരണാധികാരിക്കും മുന്നോട്ട് പോകാനാകില്ലെന്ന് സമരപ്പന്തലില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി കോട്ടയം ജില്ലാ പ്രസിഡന്റ് വി.മുരളീധരന് സമരം ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് വി.പി.മോഹനന് അദ്ധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റ് കോംപ്ലക്സ് പുനര്‍ലേലം നടത്തുമ്പോള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം കടമുറികള്‍ വാണിജ്യപ്രാധാന്യമുള്ള മുന്‍വശത്ത് തന്നെ നല്‍കണമെന്ന ആവശ്യം കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കിയിരിരുന്നു. മിനിറ്റ്സ് ലഭിച്ചപ്പോള്‍ തീരുമാനം മാറ്റി കോംപ്ലക്സിന്റെ മുന്വശത്തല്ലാതെ എന്ന് തിരുത്തി ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച ബിജെപി അംഗം അഡ്വ.ബിനു പുളിക്കക്കണ്ടം വ്യക്തമാക്കി. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി കെ.കെ.ശശി, വൈസ് പ്രസിഡന്റ് എസ്.സുകുമാരന്‍ നായര്‍, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് അനിതാ ജനാര്ദ്ദനന്, താലൂക്ക് നേതാക്കളായ കെ.കെ.രാജന്, പി.രാമചന്ദ്രന്, ടി.വി.ജിജി, ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി സെക്രട്ടറി ബിമല്‍, വിജയനാഥ് എന്നിവര്‍ സംസാരിച്ചു. മാര്‍ക്കറ്റ് ലേല പുന:ര്ലേലത്തില് പട്ടികജാതി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മുറികള്‍ ആനുപാതികമായി നല്‍കുക, ദളിത് സമുദായത്തെ അവഹേളിച്ച ചെയര്‍പേഴ്സണ്‍ രാജിവയ്ക്കുക, നഗരസഭാ രേഖയിലെ ദളിത് വിരുദ്ധപരാമര്‍ശം നീക്കം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച രാവിലെയാണ് പി.കെ.മധു നിരാഹാര സമരം ആരംഭിച്ചത്. സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി നിരവധി ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: