ആലപ്പുഴ: ഹൗസ്ബോട്ട് മേഖലയില്‍ വ്യാപകമായി വ്യാജ ഇന്‍ഷ്വറന്‍സ് പോളിസി ഉപയോഗിക്കുന്നതായി വിവരം. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്കി. കായല്‍ വിനോദസഞ്ചാര മേഖലയില്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ വ്യാജ ഇന്‍ഷ്വറന്‍സ് തട്ടിപ്പ് വന്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.
വിദേശികള്‍ ഉള്‍പ്പടെ ആയിരങ്ങളാണ് നിത്യവും ഹൗസ് ബോട്ട് യാത്രകള്‍ക്കായി ആലപ്പുഴയിലെത്തുന്നത്. സര്‍വീസ് നടത്തുന്ന പകുതിയിലേറെ ഹൗസ്ബോട്ടുകള്‍ രജിസ്റ്റര്‍ പോലും ചെയ്തിട്ടില്ല. സിനിമാ താരം നമിതാ പ്രമോദിന്റെ അച്ഛന് പ്രമോദിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നന്ദനം എന്ന ഹൗസ്ബോട്ട് ആലപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന് വിറ്റിരുന്നു. ബോട്ടിന്റെ ഇന്‍ഷ്വറന്‍സ് സ്വന്തം പേരിലാക്കാന്‍ ഉണ്ണികൃഷ്ണന് ശ്രമിച്ചപ്പോഴാണ് പോളിസി വ്യാജമാണെന്ന് ഇന്‍ഷ്വറന്‍സ് കമ്പനി കണ്ടെത്തിയത്.
പത്തു ലക്ഷം രൂപയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പോളിസി എന്ന പേരില്‍ 7000 രൂപ കൈപ്പറ്റിയതിന്റെ പോളിസി രേഖ ഏജന്റ് വ്യാജമായി തയ്യാറാക്കിയതായിരുന്നു. ഇതേത്തുടര്‍ന്ന് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി ആലപ്പുഴ ഡിവിഷണല്‍ ഓഫീസിന് വേണ്ടി ഇന്‍ഷ്വറന്‍സ് ഇന്‍വെസ്റ്റിഗേറ്റര്‍ ജോര്‍ജ് തട്ടില്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ ഏജന്റിനെതിരെ പരാതി നല്‍കുകയായിരുന്നു.
മതിയായ തെളിവു ശേഖരിക്കാതെയും വ്യാജ പോളിസി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്ക്കും പരിശോധിക്കാതെയും പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ കോടതിയുടെ അനുമതിയോടെ പുനരന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടതായി ജോര്‍ജ് തട്ടില്‍ അറിയിച്ചു.
ബോട്ടുകളില്‍ മാത്രമല്ല വാഹന മേഖലയിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. അപകടങ്ങളില്‍പ്പെട്ട് ഇന്‍ഷ്വറന്‍സ് ക്ലെയിമിനായി സമീപിക്കുമ്പോഴായിരിക്കും പലപ്പോഴും തട്ടിപ്പ് വെളിച്ചത്താകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: