തിരുവനന്തപുരം: സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കാത്തതാണ് സംസ്ഥാനത്ത് നോട്ട് ക്ഷാമത്തിനു കാരണം. ഏപ്രില്‍ മാസത്തില്‍ നോട്ട്ക്ഷാമം അനുഭവപ്പെടുമെന്ന് നേരത്തെ തന്നെ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍ കരുതല്‍ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
മാര്‍ച്ചില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് തുക നല്‍കിയതോടെ ഖജനാവ് കാലിയായി. കറന്‍സിയുടെ ലഭ്യത നോക്കാതെ ക്ഷേമ പെന്ഷന് ഉള്‍പ്പടെയുള്ളവ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് ട്രഷറികളില്‍ ഉണ്ടായിരുന്ന പണം ക്ഷേമപെന്ഷന് അക്കൗണ്ടുകളിലേക്ക് വകമാറ്റി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളത്തിലെ 60 ശതമാനവും വിവിധയിനത്തില്‍ സര്‍ക്കാരിലേക്കും ബാങ്കുകളിലും തിരികെ എത്തുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍. ഈ തുക കഴിച്ച് കുറവ് വരുന്ന തുകയാണ് റിസര്‍വ്വ് ബാങ്ക് നല്‍കുന്നത്.
എന്നാല്‍ മുന്‍കരുതലുകളൊന്നും എടുക്കാതെ വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ തുക വകമാറ്റിയത് സംസ്ഥാനത്ത് നോട്ട് ക്ഷാമത്തിന് ഇടയാക്കി. ഈ വിവരം യഥാസമയം റിസര്‍വ്വ് ബാങ്കിനെയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനെയും അറിയിക്കുന്നതിലും സര്‍ക്കാര്‍ വീഴ്ചവരുത്തി. സുപ്രീംകോടതി വിധിയോടെ ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് താഴ് വീണതോടെ അവിടെ നിന്നുള്ള വരുമാനവും നിലച്ചു. ഇത് സര്‍ക്കാരിന്റെ നിത്യനിദാന പ്രവര്‍ത്തനത്തെ താളം തെറ്റിച്ചു. സംസ്ഥാന സര്‍ക്കാരിന്റ വീഴ്ച മറച്ചുവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള നീക്കത്തിലാണ് സംസ്ഥാന ധനവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: