കൊച്ചി: കാര്‍ഷിക സമൃദ്ധിയുടെയും, കണിക്കൊന്നയുടെയും ഐശ്വര്യം നിറഞ്ഞ വിഷുദിനത്തിലും നെല്ല് വില ലഭിക്കാതെ കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍. പുഞ്ചക്കൃഷിയില്‍ സംഭരിച്ച നെല്ലിന്റെ വിലയാണ് കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്.
നെല്ല് സംഭരിച്ച് 10 ദിവസത്തിനകം വില കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നാണ് കഴിഞ്ഞ സീസണില്‍ കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിലവില്‍ രണ്ട് മാസം പിന്നിട്ടിട്ടും മിക്ക ജില്ലകളിലും വില ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് 296 കോടി രൂപയാണ് നെല്ല് വിലയായി കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ആലപ്പുഴ ജില്ലയില്‍ മാത്രം 180.96 കോടി രൂപയാണ് കുടിശ്ശികയുള്ളത്. നെല്ലറയായ കുട്ടനാട്ടില്‍ 156.79 കോടി രൂപയാണ് നല്‍കാനുള്ളത്. ഇവിടെ 33,653 കര്‍ഷകരാണ് നെല്ല് സംഭരണത്തിനായി സപ്ലൈക്കോയുമായി രജിസ്ട്രേഷന് നടത്തിയിട്ടുള്ളത്.
സീസണില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്‍ കര്‍ഷകരുള്ളതും കുട്ടനാട്ടിലാണ്. ഫെബ്രുവരി പകുതിയോടെ തന്നെ ഇവിടങ്ങളില്‍ കൊയ്ത്ത് ആരംഭിച്ചിരുന്നു. ഫെബ്രുവരിയില്‍ തന്നെ സംഭരണം പൂര്‍ത്തിയാക്കിയിട്ടും വില ലഭിക്കാതായതോടെ കുടുംബങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. നെല്ല് വില ഒരു രൂപ കൂടി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇത്തവണ കിലോയ്ക്ക് 22.50 രൂപ വീതമാണ് ലഭിക്കേണ്ടത്. ഇതില്‍ 14.70 രൂപ കേന്ദ്ര വിഹിതവും, 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. വില നല്‍കുന്നതിന്റെ ചുമതല സംസ്ഥാനങ്ങള്ക്കാണുള്ളത്.
കൃത്യമായി ലഭിച്ചിരുന്ന കേന്ദ്ര വിഹിതവും സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കാറുണ്ടെന്ന് ആക്ഷേപമുണ്ട്. മുന്‍ സീസണുകളില്‍ കേന്ദ്ര വിഹിതം രണ്ടാഴ്ചയ്ക്കുള്ളില്‍ അക്കൗണ്ടിലെത്തിയിരുന്നതായി കര്‍ഷകര്‍ പറയുന്നു. മറ്റ് ജില്ലകളിലെ സ്ഥിതി: കോട്ടയം- 59.73 കോടി, തൃശൂര്‍ – 27.24 കോടി, പാലക്കാട്ട് – 15.51 കോടി, പത്തനംതിട്ട – 9.27 കോടി, എറണാകുളം – 2.18 കോടിയുമാണ് കിട്ടാനുള്ളത്. രണ്ട് മാസം മുമ്പ് ആരംഭിച്ച നെല്ല് സംഭരണം മെയ് പകുതിയോടെ പൂര്‍ത്തിയാകും. നിലവില്‍ 90,852 ഹെക്ടര്‍ പാടശേഖരത്ത് നിന്നായി 3.74 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈക്കോ വഴി സംഭരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ കൃഷിനാശ നഷ്ടപരിഹാരങ്ങള്‍ ലഭിക്കാത്തതിന് പുറമേ നെല്ല് വിലയും വൈകുന്നത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
വില ഒരാഴ്ചയ്ക്കകം കൊടുക്കും: മന്ത്രി
പുഞ്ചക്കൃഷിയില്‍ ഫെബ്രുവരി മുതല്‍ സംഭരിച്ച നെല്ലിന്റെ വില ഒരാഴ്ചയ്ക്കകം കൊടുത്ത് തീര്‍ക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പാണ് വില നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടത്. കേന്ദ്ര വിഹിതം നല്‍കുന്നതിനുള്ള ഉത്തരവ് എത്തിയപ്പോള്‍ തന്നെ വകുപ്പിലേക്ക് അത് സംബന്ധിച്ച കത്ത് നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: